
മണമുള്ള പൂക്കളോ, പൂജാ ദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ഒരു ക്ഷേത്രം. സാമ്പ്രാണിത്തിരിപോലും ഇവിടെ ഉപയോഗിക്കാറില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇരിങ്ങോൽക്കാവ് ദേവീക്ഷേത്രത്തിലാണ് മറ്റൊരിടത്തുമില്ലാത്ത നിരവധി അത്യപൂർവ ആചാരങ്ങളുള്ളത്.
ക്ഷേത്രത്തിൽ വാണരുളുന്ന ഭഗവതിക്ക് ഗന്ധം ഇഷ്ടമില്ലാത്തതിനാലാണ് മണമുള്ള ഒരു വസ്തുവും ഉപയോഗിക്കാത്തത്. ചെത്തി, തുളസി, താമര എന്നീ പൂക്കളല്ലാതെ മറ്റൊരു പൂവും ഇവിടെ പൂജയ്ക്ക് എടുക്കുകയുമില്ല. സുഗന്ധമുളള പുഷ്പങ്ങൾ ക്ഷേത്രത്തിൽ ഉപയോഗിക്കാറില്ല എന്നുമാത്രമല്ല മുല്ലപ്പൂവോ, പിച്ചിപ്പൂവോ ചൂടിവരുന്ന സ്ത്രീകൾക്ക് ഇവിടെ പ്രവേശനവും ഇല്ല. പൂവ് മാറ്റിയതിനുശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. ക്ഷേത്രത്തിന് ചുറ്റിലും മരങ്ങളും ചെടികളും വനംപോലെ ഇടതൂർന്നാണ് വളർന്നുനിൽക്കുന്നത്.എന്നാൽ ഇതിൽ മണമുളള പൂക്കൾ തരുന്ന ഒരു ചെടിയോ മരമോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഇവിടെയുള്ള മരങ്ങളോ അവയുടെ ശിഖരങ്ങളോ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല. അവ ദ്രവിച്ച് മണ്ണോട് ചേരുകയാണ് പതിവ്.
കൃഷ്ണ സഹോദരിയാണ് ദേവി എന്നാണ് വിശ്വാസം. അസുര രാജാവായ കംസൻ,ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്ന് അശരീരി ഉണ്ടായി. ഇതോടെ ദേവകിയെയും വസുദേവരെയും കംസൻ തടവിലാക്കി.എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധയ്ക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. കംസൻ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്ന് ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൽ' എന്നായി മാറി എന്നാണ് കരുതുന്നത്.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശർക്കരയാണ്. അതിനെക്കുറിച്ചും ഐതിഹ്യമുണ്ട്. സ്വയം ഭൂ ആണ് ദേവി.തന്റെ അരിവാൾ മൂർച്ചകൂട്ടാൻ നാട്ടുകാരിലൊരാൾ അടുത്തുകണ്ട കല്ലിൽ ഉരച്ചു. അപ്പോൾ കല്ലിൽ നിന്ന് രക്തം പൊടിഞ്ഞു. ഭയന്നുപോയ അയാൾ അടുത്തുള്ള മനയിലേക്ക് ഓടിച്ചെന്ന് കാര്യം പറഞ്ഞു. അവിടെ ദേവീ ചൈതന്യമുണ്ടെന്ന് മനസിലാക്കിയ കാരണവർ കിണ്ടിയിൽ വെള്ളവും ശർക്കരും നേദിച്ചു. അന്നുമുതലാണ് ശർക്കര ഇവിടെ പ്രധാന വഴിപാടായത്. ദ്വാദശാക്ഷരി പുഷ്പാഞ്ജലിയും ശർക്കര നിവേദ്യവുമാണ് പ്രധാനം. പുലർച്ചെ അഞ്ചരമുതൽ എട്ടുമണിവരെയേ ദ്വാദശാക്ഷരി ജപിക്കാറുള്ളൂ. എന്നാൽ ഭക്തർ എപ്പോൾ ആവശ്യപ്പെടുന്നോ അപ്പോൾ ശർക്കര നിവേദ്യം നടത്തണം എന്നാണ്. ദേവിയെ ബാലികയായി സങ്കല്പിക്കുന്നതിൽ ക്ഷേത്രത്തിൽ വിവാഹവും നടത്താറില്ല എന്നും ഇവിടത്തെ മറ്റൊരു അപൂർവതയാണ്.