thalassery

കണ്ണൂർ: കാറിൽ ചാരിനിന്നെന്നാരോപിച്ച് കുട്ടിയെ തൊഴിച്ച കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡുചെയ്തത്. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്ന് മാറാതായതോടെ ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിംഗ് ഏരിയയിൽ ഇയാൾ വാഹനം നിർത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടർന്നാണ് പ്രകോപിതനായ ഷിഹാദ് കുട്ടിയെ തൊഴിച്ചത്.വ്യാഴാഴ്‌ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളമായിട്ടും പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്യാത്തതിൽ വലിയ വിമർശനം ഉയ‌ർന്നിരുന്നു. തുടർന്നാണ് ഇയാളെ ഇന്ന് രാവിലെയോടെ കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് അറസ്‌റ്റ് ചെയ്യുകയുമുണ്ടായത്.

അതേസമയം, രാത്രിയിൽ സംഭവമുണ്ടായയുടൻ പൊലീസിൽ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്‌സാക്ഷികളായവരിൽ ചിലർ ചേർന്ന് ഉടൻ തലശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒരു അഭിഭാഷകൻ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടർന്ന് ഷിഹാദിന്റെ കാർ പൊലീസ് രാത്രിയിൽ കസ്‌റ്റഡിയിലെടുത്തു. ഇയാളെ രാത്രിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും ഇന്ന് പ്രശ്‌നം വാർത്താപ്രാധാന്യം നേടിയതോടെയാണ് അറസ്‌റ്റുണ്ടായത്. പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്നാണ് തലശേരി എ.എസ്‌പി പി.നിഥിൻ രാജ് പ്രതികരിച്ചത്. എന്നാൽ സംഭവത്തിൽ അന്വേഷണമാരംഭിച്ചെന്നും പൊലീസിന് വീഴ്‌ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.