kk

ന്യൂഡൽഹി: മലയാളികൾ ഉൾപ്പെടെ 26 അംഗ സഘം ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ തടങ്കലിൽ. നൈജീരിയൻ നാവികസേനയിടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നാണ് വിവരം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. ടെർമിനലിൽ നിൽക്കുന്നതിനിടെ ഒരു ബോട്ട് കപ്പൽ ലക്ഷ്യമാക്കി വരുന്നത് കണ്ട് കടൽക്കൊള്ളക്കാരാണെന്ന ധാരണയിൽ ജീവനക്കാർ കപ്പൽ ഉടൻ മാറ്റി,​ ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് വ്യക്തമായത്. ക്രൂഡ് ഓയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന ഗിനിയൻ നേവി ആവശ്യപ്പെട്ട രണ്ടുലക്ഷം ഡോളർ മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇതുവരെ ഇവരെ മോചിപ്പിച്ചിട്ടില്ല.

കപ്പലും ജീവനക്കാരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടെങ്കിലേ ജീവനക്കാരുടെ മോചനം സാദ്ധ്യമാകൂ എന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.