
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചു എന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ഡെപ്യൂട്ടി സ്പീക്കർ പി കെ രാജു. വാർത്താ മാദ്ധ്യമത്തോട് സംവദിക്കവേയായിരുന്നു ഡെപ്യൂട്ടി മേയർ വിഷയത്തിൽ പ്രതികരണമറിയിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഏതെങ്കിലും ഡിറ്റിപി സെന്ററിൽ പോയാൽ ആരുടെ പേരിലും ലെറ്റർപാഡ് ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമന വിവാദവുമായി ബന്ധപ്പെട്ട കത്തിന്റെ സീരിയൽ നമ്പരിലും ഒപ്പിലും വ്യക്തതയില്ലെന്നും സ്വന്തം നിലയിലും പാർട്ടി നിലയിലും അന്വേഷണം നടത്തുമെന്നായിരുന്നു മേയർ നൽകിയ വിശദീകരണം. വിഷയത്തിൽ പൊലീസിൽ പരാതിപ്പെടുമെന്നും മേയർ അറിയിച്ചു.
295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി പാർട്ടിക്കാരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ആനാവൂർ നാഗപ്പന് മേയർ കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചിരിക്കുന്നത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്‌തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് 'അഭ്യർത്ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്.
എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലായിരുന്നു ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി. കത്ത് കിട്ടിയിട്ടില്ലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടില്ലെന്നായിരുന്നു ആനാവൂരിന്റെ വിശദീകരണം.