airport

തിരുവനന്തപുരം: വിമാനത്താവളത്തിൽ അനുമതിയില്ലാതെ രാജ്യസഭാ എം പിയുടെ മകന്റെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായി പരാതി. രാജ്യസഭാ അംഗമായ അബ്ദുൾ വഹാബ് എം പിയുടെ മകനെയാണ് സ്വർണക്കടത്തുക്കാരനാണെന്ന് സംശയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തിൽ അനുമതിയില്ലാതെ പരിശോധന നടത്തിയത്. സംഭവത്തിന് പിന്നാലെ എം പി കസ്റ്റംസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

നവംബർ ഒന്നാം തീയതി ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് എം പിയുടെ മകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും അധികൃതർ വിശ്വസിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കസ്റ്റംസിന്റെ പരിശോധനയെക്കുറിച്ച് ബന്ധുക്കളെ അറിയിച്ചു. ഇവർ കസ്റ്റംസുമായി ബന്ധപ്പെട്ടങ്കിലും പരിശോധന നടത്തി. ഇതിന് പിന്നാലെ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സ്‌ റേ പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പരിശോധനയിൽ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.എക്‌സ് റേ പരിശോധനയ്ക്ക് മുൻപ് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ വേണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കാതെയാണ് കസ്റ്റംസ് പരിശോധന നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം പി കേന്ദ്ര സർക്കാരിനും പരാതി നൽകിയിരിക്കുകയാണ്.

അതേസമയം, എം പിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ വീശദീകരണം. യാത്രക്കാരുടെ പട്ടികയിൽ എം പിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നു. എക്‌സ് റേ പരിശോധനയ്ക്ക് ശേഷം എം പിയുടെ മകനെ വിട്ടയച്ചുവെന്നും കസ്റ്റംസ് വാദിക്കുന്നു.