1

പാലോട്: പ്രതികൂല കാലാവസ്ഥയിലും റബർ ടാപ്പിംഗ് ജോലി പുരോഗമിക്കുകയാണെങ്കിലും ഈ മേഖലയിലുള്ളവർ വിലയിടിവിനെ തുടർന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ശക്തമായ മഴ പെയ്തു തുടങ്ങാത്തതിനാൽ ഗ്രാമീണ മേഖലയിൽ റബർ ടാപ്പിംഗിന് മുടക്കമില്ല. പതിനായിരക്കണക്കിന് പേരുടെ ഉപജീവനമാർഗം കൂടിയാണ് റബർ. റബർ മരങ്ങളില്ലാത്ത വിളകൾ വിരളമാണ്. ഇപ്പോൾ റബർ ടാപ്പിംഗ് മുറയ്ക്ക് നടക്കുമ്പോഴും റബർ ഷീറ്റുകൾ വിൽക്കാൻ കഴിയാതെ നട്ടം തിരിയുകയാണ്. വീടുകളിൽ കിലോക്കണക്കിന് റബർ ഷീറ്റും, ഒട്ടു പാലും കെട്ടിക്കിടക്കുകയാണ്. അടുക്കി വച്ചിരിക്കുന്ന റബർ ഷീറ്റിനെ നോക്കി പട്ടിണി കിടക്കേണ്ട അവസ്ഥയാണ് നിലവിൽ. റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ സ്ഥിതിയും പരിതാപകരം തന്നെ. ആദിവാസി മേഖലകളിലെയും പ്രധാന വരുമാനമാർഗം റബർ തന്നെ. ഇവിടെയും പട്ടിണിയുടെ പിടിയിലാണ്. ടാപ്പിംഗ് മുറപോലെ നടക്കുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാറില്ല. ഫലത്തിൽ ജോലിയുണ്ട്, കൂലിയില്ല എന്നസ്ഥിതിയിലാണ്. റബർ ഒരു കിലോയ്ക്ക് 152 രൂപ വിലയുണ്ടായിരുന്നു. ഇപ്പോ 130 വരെ എത്തി. റബർ പാലിന്റെ (ലാറ്റക്സ് ) വില 160 ൽ നിന്നും 90 രൂപയിലേക്ക് താണു. കർഷകന് ലഭിക്കുന്നത് 80 രൂപയോളമായി. നിലവിൽ മിക്ക ടാപ്പിംഗ് തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ പിടിയിലാണ്. ചെറുകിട റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല. വിൽക്കാൻ കഴിയാതെ വീടുകളിൽ ആയിരക്കണക്കിന് റബർ ഷീറ്റും, ഒട്ടുപാലും കെട്ടിക്കിടക്കുകയാണ്. റബർ മരങ്ങൾ പാട്ടത്തിനെടുത്തവരുടെയും നട്ടെല്ലോടിഞ്ഞിരിക്കുകയാണ്.

റബർ പാല്

മുൻപ് 152 രൂപ 160 രൂപ

നിലവിൽ 130 രൂപ 90 രൂപ

തകർന്നടിഞ്ഞ് സ്വപ്‌നങ്ങൾ

ബാങ്കിൽ നിന്നും മറ്റും ലോൺ എടുത്തും പലിശക്കെടുത്തുമാണ് മിക്കവരും ഒരു തൊഴിൽ എന്ന നിലയിൽ റബർ പാട്ടത്തിനെടുത്തത്. എന്നാൽ റബർ വിലയിടിവ് ഇവരുടെ സ്വപ്‌നങ്ങൾ തകർത്തു. കൂലി കൊടുക്കാൻ കഴിയാതെ വന്നതോടെ ചിലയിടങ്ങളിൽ ടാപ്പിംഗ് മുടങ്ങുന്നുണ്ട്. റബറിന് മികച്ച വിലയുണ്ടായിരുന്നപ്പോൾ ആയിരക്കണക്കിന് പേരാണ് ഈ മേഖലയിലേക്ക് ചുവടുമാറ്റിയത്.

റബർ വ്യാപാരികളും പ്രതിസന്ധിയിൽ

വില വർദ്ധന വന്നപ്പോൾ ശേഖരിച്ച റബർ വിലയിടിഞ്ഞതോടെ വിൽക്കാൻ കഴിയാത്ത നിലയിലായി. ഇതോടൊപ്പം തന്നെ ലക്ഷങ്ങളുടെ കടബാദ്ധ്യതയും ഓരോ ചെറുകിട വ്യാപാരിക്കും ആയി. റബർ വ്യാപാരി വാങ്ങുന്ന റബറുകൾ ഗോഡൗണുകളിൽ എത്തിക്കുകയും ടയർ കമ്പനികൾ വില നിശ്ചയിച്ചു വാങ്ങുകയുമാണ് പതിവ്. വില കുറഞ്ഞതോടെ ട്രാൻസ്‌പോർട്ടിംഗ് നിലയ്ക്കുകയും ടയർ കമ്പനികൾ കളം വിടുകയുമായിരുന്നു. ഗോഡൗണുകളിലും പതിനായിരക്കണക്കിന് കിലോ റബർ കെട്ടിക്കിടപ്പുണ്ട്. ഇതുമൂലം റബർ മേഖല തകർന്നടിഞ്ഞു. ഫലത്തിൽ സ്വർണം കായ്ക്കുന്ന റബർ മരത്തെ നോക്കി കണ്ണീർ പൊഴിക്കേണ്ട അവസ്ഥയിലാണ് ടാപ്പിംഗ് തൊഴിലാളിൾ.