kerala-tax

കൊച്ചി: നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളർച്ചയോടെ ഏപ്രിൽ-സെപ്തംബറിൽ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വളർച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയർന്ന വളർച്ചാനിരക്ക് കുറിച്ചതും മഹാരാഷ്‌ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയിൽ നിന്ന് മഹാരാഷ്‌ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയർന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളർച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തിൽ രണ്ടാംസ്ഥാനത്ത് ഉത്തർപ്രദേശാണ്.

മൂന്നാംസ്ഥാനം കർണാടകയിൽ നിന്ന് തമിഴ്‌നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയിൽ നിന്ന് തമിഴ്നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയർന്നു. നാലാമതായ കർണാടകയുടെ വരുമാനം 53,566 കോടി രൂപയിൽ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളർച്ചയിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിൽ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

തമിഴ്നാടിന് നേട്ടമായി മദ്യനികുതി

സംസ്ഥാന ജി.എസ്.ടി., സ്‌റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്, വില്പനനികുതി, മദ്യനികുതി, ഭൂനികുതി തുടങ്ങിയവയാണ് സംസ്ഥാനങ്ങളുടെ നികുതിയിൽ വരുന്നത്. മദ്യനികുതി വർദ്ധനയാണ് കർണാടകയിൽ നിന്ന് മൂന്നാംസ്ഥാനം പിടിച്ചെടുക്കാൻ തമിഴ്നാടിന് സഹായകമായത്. മദ്യനികുതിയിൽ 52 ശതമാനം വർദ്ധനയാണ് നടപ്പുവർഷം ഏപ്രിൽ-സെപ്തംബറിൽ തമിഴ്നാട് കുറിച്ചത്.

മുന്നിൽ മഹാരാഷ്‌ട്ര

നികുതി വരുമാനത്തിൽ ഉയർന്ന വളർച്ച കുറിച്ച സംസ്ഥാനങ്ങൾ:

 മഹാരാഷ്‌ട്ര : 42%

 കേരളം : 41%

 തമിഴ്നാട് : 36%

 ഗുജറാത്ത് : 31%

 ഉത്തർപ്രദേശ് : 29%

ദക്ഷിണേന്ത്യ

(നികുതി വരുമാന വളർച്ചാനിരക്ക്)

 കേരളം : 41%

 തമിഴ്നാട് : 36%

 തെലങ്കാന : 26%

 കർണാടക : 24%

 ആന്ധ്രാപ്രദേശ് : 9%