suraa

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് തിരുവനന്തപുരം മേയറുടെ കത്ത് പുറത്തുവന്നതോടെ വ്യക്തമായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മേയറുടേതല്ല കത്തെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് . മേയറുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക സീൽ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടുപിടിച്ചുകൂടേയെന്നും സുരേന്ദ്രൻ ചോദിച്ചു,​ അതിന് കഴിഞ്ഞില്ലെങ്കിൽ ആഭ്യന്തര വകുപ്പിനെയാണ് ആദ്യം പിരിച്ചുവിടേണ്ടതെന്നും സുരേന്ദ്രൻ പരിഹസിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറോട് രാജി വയ്ക്കാനാണ് എം.വി. ഗോവിന്ദൻ ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ആനുകൂല്യങ്ങൾ പാർട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള പാർട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സി.പി.എം ശ്രമം ഇനി വിജയിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും ചവിട്ടിമെതിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബി.ജെ.പി ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

നവംബർ 18,​19 തീയതികളിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഗവർണറെ ഭീഷണിപ്പെടുത്തി ഭരണഘടനയെ അട്ടിമറിക്കാനുള്ള സി.പി.എം ഗൂഡാലോചന തുറന്നുകാട്ടാൻ ബി.ജെ.പി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.