
കൊച്ചി: വീണ്ടും മാദ്ധ്യമവിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു. മുമ്പും ആരിഫ് മുഹമ്മദ് ഖാൻ ചില മലയാള മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു.
ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാദ്ധ്യമ വിലക്ക്. കേഡർ മാദ്ധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ വിലക്ക് പ്രഖ്യാപിച്ചത്. മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും അദ്ദേഹം പറയുകയായിരുന്നു.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ വിളിച്ചുപറഞ്ഞ് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരം ക്യാമ്പയിൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണെന്നും അതുകൊണ്ട് ഈ രണ്ട് മാദ്ധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.
രണ്ട് മാദ്ധ്യമങ്ങളെ വിലക്കുന്നത് അസഹിഷ്ണുത അല്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണർ നൽകിയ മറുപടി. വാർത്താ സമ്മേളനത്തിനെത്തിയ മാദ്ധ്യമങ്ങളുടെ പട്ടികയിൽ കൈരളിയുടേയും മീഡിയ വണ്ണിന്റെയും പേര് ഉണ്ടായിരുന്നു.
തിങ്കളാഴ്‌ച വാർത്താ സമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇരുചാനലുകളും മെയിൽ വഴി രാജ് ഭവനിലേക്ക് റിക്വസ്റ്റ് നൽകിയിരുന്നു. അതിന് ആദ്യം നോട്ടഡ് എന്ന മറുപടിയും തുടർന്ന് 8.50ഓടെ തയാറാകാനും അറിയിപ്പ് കിട്ടി. ഗസ്റ്റ് ഹൗസിനുള്ളിലേക്ക് വിളിച്ച ശേഷമാണ് ഗവർണർ മാദ്ധ്യമങ്ങളെ പുറത്താക്കിയത്.
സർക്കാരിനെതിരെയുള്ള വിമർശനങ്ങളും അദ്ദേഹം ആവർത്തിച്ചു. പിണറായി സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മേയർ ആര്യാ രാജേന്ദ്രന്റെ കത്തിനെക്കുറിച്ചടക്കം സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മേയറുടേത് പോലുള്ള നിരവധി കത്തുകൾ ഇനിയും പുറത്തുവരും. സർവകലാശാലകളിലും ഇത്തരം നിയമനങ്ങൾ ഉണ്ടാകാം അതിനും അവർ മറുപടി പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവകലാശാല വൈസ് ചാൻസലർമാരുടെ മറുപടി വായിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് ഗവർണർ വ്യക്തമാക്കി.