sc

ന്യൂഡൽഹി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണമാണ് ശരിവച്ചത്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ജഡ്ജിമാർ അനുകൂലിച്ചു. ചീഫ് ജസ്റ്റിസും, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും വിയോജിച്ചു. പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്നും സമത്വമെന്ന ആശയത്തിന് എതിരാണ് ഭേദഗതിയെന്ന് ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെട്ടു.

മുന്നാക്ക സംവരണം എല്ലാ ദുർബല വിഭാഗങ്ങളെയും മുന്നോട്ടുകൊണ്ടുവരാനാണ് സംവരണമെന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. നിലവിൽ സംവരണമുള്ളവരെ ഒഴിവാക്കിയത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ബേല എം ത്രിവേദിയും സാമ്പത്തിക സംവരണത്തോട് അനുകൂലിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന 103-ാമത് ഭരണഘടനാ ഭേദഗതി 2019 ജനുവരിയിലാണ് പാർലമെന്റ് പാസാക്കിയത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ‌ർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയത്.