
മെൽബൺ: ട്വന്റി-20 ലോകകപ്പിൽ അതിഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഒക്ടോബർ മാസത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് വിരാടിന് ഐ.സി.സിയുടെ പ്ളേയർ ഒഫ് ദ മന്ത് പുരസ്‌കാരം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്നിവരെ പിന്തള്ളിയാണ് വിരാട് പുരസ്‌കാരത്തിന് അർഹനായത്.
205
ഒക്ടോബർ മാസത്തിൽ നാല് ട്വന്റി-20 മത്സരങ്ങൾ കളിച്ച വിരാട് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 205 റൺസ് നേടിയിരുന്നു. ലോകകപ്പില്‍ പാകിസ്ഥാനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിംഗ്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 23ന് നടന്ന മത്സരത്തിന്റെ ഒരു ഘട്ടത്തിൽ നാലിന് 31 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ 53 പന്തിൽ നിന്നും പുറത്താകാതെ 82 റൺസടിച്ച വിരാട് വിജയത്തിലെത്തിക്കുകയായിരുന്നു.