 
കൊച്ചി: ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫേസ് ബുക്ക് മാതൃ കമ്പനിയായ മെറ്റയും. ബുധനാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 2004ൽ കമ്പനി നിലവിൽ വന്നതു മുതലുള്ള ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കുമിതെന്നാണ് റിപ്പോർട്ടുകൾ.
ഫേസ് ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വിവിധ പ്ളാറ്റ് ഫോമുകളിലായി സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം 87000 ജീവനക്കാരാണ് മെറ്റയ്ക്കുള്ളത്. മുൻ വർഷത്തേക്കാൾ 28 ശതമാനം ഉയർന്ന നിരക്കാണിത്.
ഫേസ് ബുക്ക്, മെസഞ്ചർ, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ ഉടമസ്ഥതയുള്ള മെറ്റ കുറച്ച് മാസങ്ങളായി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.
ചെലവുകൾ 10 ശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലായിരുന്നു കമ്പനി. എൻജിനിയർമാരുടെ നിയമനത്തിൽ 30 ശതമാനം കുറവു വരുത്തുന്നതിന് കമ്പനി ജൂൺ മാസത്തോടെ തീരുമാനിച്ചിരുന്നു.
ഇതിനിടെ മെറ്റ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ് ബർഗ് രാജിവച്ചത് ചർച്ചയായിരുന്നു. ഫേസ് ബുക്കിൽ നിന്ന് മാനേജിംഗ് ഡയറക്ടർ അജിത് മോഹനും അടുത്തിടെ രാജിവച്ചിരുന്നു.
അതേസമയം പിരിച്ചുവിടൽ വാർത്തകളോട് മെറ്റ പ്രതികരിച്ചിട്ടില്ല.
ആശങ്ക മുറുകമ്പോൾ
ട്വിറ്റർ 50000 ത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയുടെ പിരിച്ചുവിടൽ വാർത്തകൾ ചർച്ചയാകുന്നത്. ഇന്ത്യയിൽ ട്വിറ്റർ 200ലേറെ ജീവനക്കാരെയാണ് ഒഴിവാക്കിയത്, കൂടുതൽ കമ്പനികൾ ഈ വഴിയിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്. മൈക്രോ സോഫ്റ്റ്, സ്നാപ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ കുറച്ചിരുന്നു.
10 %
ചെലവുകൾ 10 ശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലായിരുന്നു മെറ്റ.