hhh

തൃശൂർ: തൃശൂരിൽ പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ട്യൂഷൻ അദ്ധ്യാപിക താമസിക്കുന്നത് ഭർത്താവുമായി വേ‌ർപിരിഞ്ഞ്. ഇവർക്ക് മക്കളില്ല. കൊവിഡ് കാലത്താണ് ഇവർ ട്യൂഷൻ ആരംഭിക്കുന്നത്. കുട്ടി മാനസികമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവരുന്നത്. സ്വഭാവത്തിൽ മാറ്റം പ്രകടമായതോടെ അദ്ധ്യാപകർ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. പിന്നീടാണ് ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.

കൗൺസലർ അദ്ധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ ഇവർ ശിശുക്ഷേമ സമിതിയിൽ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതി അംഗങ്ങൾ വിവരങ്ങൾ തൃശൂർ മണ്ണുത്തി പൊലീസിന് കൈമാറി. പതിനാറുകാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ടീച്ചറെ കസ്റ്റഡിയിൽ എടുത്തത്. മുൻപ് ഫിറ്റ്‌നെസ് സെന്ററിൽ പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.