ship

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ച പ്രശ്‌നത്തിൽ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ നാവികസേന പിടിച്ചെടുത്ത കപ്പലിലെ ചീഫ് ഓഫീസർ അറസ്‌റ്റിൽ. മലയാളിയായ സനു ജോസാണ് അറസ്‌റ്റിലായത്. ഇദ്ദേഹത്തെ നൈജീരിയയ്‌ക്ക് കൈമാറുമെന്നാണ് സൂചന.സനുവടക്കം മൂന്ന് മലയാളികളാണ് ഹീറോയിക് ഇഡുൻ കപ്പലിലുള‌ളത്. ആകെ 26 ജീവനക്കാരാണുള‌ളത്. എക്വറ്റോറിയൽ ഗിനി സൈന്യമാണ് കപ്പലിനെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

നൈജീരിയയുടെ സമുദ്രാതിർത്തിയിൽ നിന്നും രക്ഷപ്പെട്ടാണ് ഇവർ ഗിനിയുടെ പരിധിയിലെത്തിയത്. കപ്പൽ നൈജീരിയയ്‌ക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് മുൻപ് അറിയിച്ചിരുന്നു. ഇരുപത് ലക്ഷം ഡോളർ കപ്പൽ കമ്പനിയിൽ നിന്നും സമുദ്രാതിർത്തി ലംഘിച്ചതിന് ഈടാക്കിയ ശേഷമാണ് ഗിനി ഇത്തരത്തിൽ നടപടിയെടുത്തത്.

അതേസമയം കപ്പലിലുള‌ളവർ തങ്ങൾ അവശരാണെന്നും എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളർന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തിൽ കാര്യമായി ഇടപെടണം. 20 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവിയുടെ കപ്പൽ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സർക്കാർ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടപോകാൻ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം.' വീഡിയോയിൽ കപ്പലിലുള്ളവർ പറയുന്നു