start-up

കൊച്ചി: ഒമ്പതുമാസത്തെ തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഒക്‌ടോബറിൽ ഇന്ത്യൻ സ്‌റ്റാ‌ർട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയർന്നു. സെപ്തംബറിനേക്കാൾ 39 ശതമാനം വർദ്ധനയോടെ 108 കോടി ഡോളറാണ് (ഏകദേശം 8,856 കോടി രൂപ) സ്‌റ്റാർട്ടപ്പുകൾ നേടിയത്. അതേസമയം, 2021 ഒക്‌ടോബറിൽ ലഭിച്ച നിക്ഷേപത്തേക്കാൾ ഇത് 69 ശതമാനം കുറവുമാണ്.

ബൈജൂസും ഉഡാനും ഉൾപ്പെടെയുള്ളവ കരസ്ഥമാക്കിയ വൻ നിക്ഷേപങ്ങളാണ് നേട്ടത്തിന് വഴിതുറന്നതെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്‌ഷൻ വ്യക്തമാക്കി. സമ്പദ്ഞെരുക്കത്തിന്റെയും ജീവനക്കാരെ ഒഴിവാക്കുന്നെന്ന റിപ്പോർട്ടുകളിലൂടെ വിവാദത്തിന്റെയും വക്കിലായ എഡ്ടെക് സ്‌റ്റാർട്ടപ്പ് ബൈജൂസ് സീരീസ്-എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരിൽ നിന്ന് 25 കോടി ഡോളറാണ് (2,050 കോടി രൂപ) സമാഹരിച്ചത്.

ബി2ബി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഉഡാൻ നിലവിലെ ഓഹരി ഉടമകളിൽ നിന്ന് 12 കോടി ഡോളറും (985 കോടി രൂപ) സമാഹരിച്ചു. രണ്ടുവർഷത്തിനകം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്താനുള്ള ഒരുക്കത്തിലുമാണ് ഉഡാൻ.

എഡ്‌ടെക്കിന് ക്ഷീണം

വിദ്യാഭ്യാസരംഗത്തെ ടെക്‌നോളജി (എഡ്‌ടെക്) സ്‌റ്റാർട്ടപ്പുകളിലേക്ക് ഫണ്ടിംഗ് കുറയുന്ന കാഴ്‌ചയാണ് 2022ൽ ഇതുവരെയുള്ളത്. ഓൺലൈൻ ക്ളാസുകളുടെ പിൻബലത്തിൽ 2021ൽ ഒക്‌ടോബർവരെ 398 കോടി ഡോളർ (32,640 കോടി രൂപ) നേടിയ ഈ വിഭാഗം 2022ൽ ഒക്‌ടോബർവരെ നേടിയത് 243 കോടി ഡോളറാണ് (19,925 കോടി രൂപ); ഇടിവ് 38 ശതമാനം.