
ബംഗളൂരു: അദ്ധ്യാപന നിയമനത്തിനായുള്ള പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാൾടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേതെന്ന് പരാതി. കർണാടക അദ്ധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് വീഴ്ച നടന്നത്. ഹാൾടിക്കറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കർണാടക കോൺഗ്രസിന്റെ സമൂഹമാദ്ധ്യമ ചെയർപേഴ്‌സൺ ബി ആർ നായിഡു രംഗത്തെത്തി. പരീക്ഷാ ഹാൾടിക്കറ്റിൽ ഉദ്യോഗാർത്ഥിയ്ക്ക് പകരമായി സംസ്ഥാന വകുപ്പ് നീലച്ചിത്ര നടിയായ സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചുവെന്ന് നായിഡു ആരോപിച്ചു. നിയമസഭയ്ക്കുള്ളിൽ നീലചിത്രങ്ങൾ കണ്ട പാർട്ടിയിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം പരിഹസിച്ചു. ഹാൾടിക്കറ്റിന്റെ ചിത്രമടക്കമാണ് നായിഡു ട്വീറ്റ് ചെയ്തത്.
ಶಿಕ್ಷಕರ ನೇಮಕಾತಿಯ ಪ್ರವೇಶಾತಿ ಪತ್ರದಲ್ಲಿ ಅಭ್ಯರ್ಥಿಯ ಬದಲು ನೀಲಿಚಿತ್ರ ತಾರೆಯ ಫೋಟೋ ಪ್ರಕಟಿಸಲಾಗಿದೆ.
— B.R.Naidu ಬಿ.ಆರ್.ನಾಯ್ಡು Vasanthnagar (@brnaidu1978) November 8, 2022
ಸದನದಲ್ಲಿ ನೀಲಿಚಿತ್ರ ವೀಕ್ಷಿಸುವ ಪಕ್ಷದವರಿಂದ ಇನ್ನೇನು ತಾನೇ ನಿರೀಕ್ಷಿಸಲು ಸಾಧ್ಯ?@BCNagesh_bjp ಅವರೇ, ನೀಲಿಚಿತ್ರ ತಾರೆ ನೋಡುವ ಹಂಬಲವಿದ್ದರೆ ಒಂದು ಫೋಟೋ ನೇತಾಕಿಕೊಳ್ಳಿ, ಅದಕ್ಕೆ ಶಿಕ್ಷಣ ಇಲಾಖೆಯನ್ನು ಉಪಯೋಗಿಸಬೇಡಿ! pic.twitter.com/Czb7W0d1xJ
അതേസമയം, ഉദ്യോഗാർത്ഥിയാണ് ഹാൾടിക്കറ്റിന്റെ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യുന്നതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫയലിൽ അറ്റാച്ച് ചെയ്യുന്ന ഫോട്ടോയാണ് സിസ്റ്റം സ്വീകരിക്കുന്നത്. ഹാൾടിക്കറ്റിൽ സണ്ണി ലിയോണിന്റെ ഫോട്ടോ കൊടുത്തോയെന്ന് ഉദ്യോഗാർത്ഥിയോട് ചോദിച്ചപ്പോൾ ഭർത്താവിന്റെ സുഹൃത്താണ് ഹാൾടിക്കറ്റിലെ വിവരങ്ങൾ നൽകിയതെന്ന് യുവതി വെളിപ്പെടുത്തിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം എഫ് ഐ ആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.