
പ്രണയം സ്വന്തമാക്കാൻ രാജകുമാരിയെന്ന പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച് നോർവീജിയൻ രാജകുമാരി. മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ അമേരിക്കൻ സ്വദേശി ഡ്യൂറെക് വെററ്റുമായുള്ള പ്രണയത്തെത്തുടർന്നാണ് നോർവീജിയൻ രാജകുമാരിയായിരുന്ന മാർത്ത ലൂയിസ് കൊട്ടാരത്തിൽ നിന്നും പടിയിറങ്ങിയത്.
കഴിഞ്ഞ ജൂണിൽ മാർത്തയുടെയും ഡ്യൂറക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ കൊട്ടാരത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇരുവർക്കും കൊട്ടാരത്തിൽ എന്തുപദവി നൽകുമെന്ന ചോദ്യങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താൻ രാജകുമാരി പദവി ഉപേക്ഷിക്കുകയാണെന്ന് മാർത്ത അറിയിക്കുകയായിരുന്നു.
മാർത്ത ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു. രാജകുമാരി ഇനിമുതൽ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാർത്തയുടെ പിതാവ് ഹെറാൾഡ് രാജാവും വ്യക്തമാക്കി. തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് രാജ്ഞിയും സ്ഥിരീകരിച്ചു.
താൻ ഇനിമുതൽ നോർവേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാർത്ത പ്രഖ്യാപിച്ചത്. ഇനിമുതൽ കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കില്ല. രാജകുടുംബത്തിന്റെ സമാധാനം മുന്നിൽക്കണ്ടാണ് തീരുമാനം. പരസ്യങ്ങൾക്കും മറ്റുമായും സമൂഹമാദ്ധ്യമങ്ങളിലും രാജപദവി പരാമർശിക്കില്ലെന്നും മാർത്ത വ്യക്തമാക്കി. രാജകുമാരിയും പ്രതിശ്രുതവരനും രാജകീയ പദവി വാണിജ്യ നേട്ടത്തിനായും വ്യത്യസ്ത ചികിത്സാ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായും ഉപയോഗിച്ചതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
നോർവേയിലെ സിംഹാസനത്തിലെത്താൻ നാലാം സ്ഥാനത്തായിരുന്നു മാർത്ത. മുൻ വിവാഹത്തിൽ മൂന്ന് മക്കളുള്ള മാർത്ത കാലിഫോർണിയയിലേയ്ക്ക് താമസം മാറുന്നുവെന്നാണ് വിവരം.