
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ മൂന്ന് മാസമായി കുടുങ്ങിയ ചരക്ക് കപ്പൽ ഹീറോയിക് ഇഡുനെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ നീക്കം. നൈജീരിയൻ യുദ്ധകപ്പൽ ഇവിടുത്തെ ലൂബ തുറമുഖത്തെത്തി. കപ്പലിൽ കുടുങ്ങിയവർ ഈ വിവരം സ്ഥിരീകരിച്ചു. ചരക്ക് കപ്പൽ കെട്ടിവലിച്ച് നൈജീരിയയ്‌ക്ക് കൊണ്ടുപോകാനാണ് ശ്രമം.നൈജീരിയൻ നേവി ഇത് സംബന്ധിച്ച് ശബ്ദ സന്ദേശം നൽകി.
ഇക്വറ്റോറിയൽ ഗിനിയിലെ പ്രാദേശിക സമയം രാവിലെ ആറ് മണിയ്‌ക്കകം കപ്പൽ നീക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്.ഇത് കൂടുതൽ പണം കൈപ്പറ്റാനുളള ശ്രമമെന്നും സംശയമുണ്ട്.നേരത്തെ ബുധനാഴ്ച രാത്രി എഴോടെ മൂന്നു മലയാളികൾ ഉൾപ്പെടെ 15 കപ്പൽ ജീവനക്കാരെ ബോട്ടിൽ കയറ്റി നൈജീരിയയ്ക്ക് കൈമാറാനായി ഗിനിയിലെ മലാമോ തുറമുഖം വരെ കൊണ്ടുപോയിരുന്നു. അതിലുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശി ഇതിനിടെ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലാക്കി.
എ.കെ.പി.ഒ ടെർമിനലിനു സമീപത്തെ ലൂബ തുറമുഖത്തേക്ക് ബാക്കിയുള്ള 14 പേരെ എത്തിക്കുകയായിരുന്നു.ശ്രീലങ്കൻ സ്വദേശി മലാമോ തുറമുഖത്തിന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ലൂബ തുറമുഖത്തിലെത്തിച്ച് എല്ലാവരെയും ഒരുമിച്ച് നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ഗിനി സേന കപ്പൽ ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്.
26 കപ്പൽ ജീവനക്കാരെ ഗിനി സേന കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങളായി തിരിച്ചത്. 11 പേർ ഇപ്പോഴും ഹീറോയിക് ഇഡുൻ എന്ന കപ്പലിൽ തുടരുകയാണ്. രണ്ടു സംഘങ്ങളിലും ഇന്ത്യക്കാരുണ്ട്.