mayor

തിരുവനന്തപുരം: കത്ത് വിവാദത്തിൽ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം സ്ഥാനത്ത് തുടരുമെന്നും മേയർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയർ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. മഹിളാ കോൺഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.

അതേസമയം, കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. വിഷയത്തിൽ തുടർച്ചയായി അഞ്ചാംദിവസമാണ് പ്രതിഷേധം നടക്കുന്നത്. കോർപറേഷന് പുറത്ത് യു ഡി എഫ് പ്രവർത്തകരും അകത്ത് യു ഡി എഫ് കൗൺസിലർമാരും ധർണ നടത്തുകയാണ്. ബി ജെ പി മാർച്ചിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

ഇന്നലെയും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. നഗരസഭാ ഓഫീസിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടും ഇരച്ചെത്തിയ പ്രതിഷേധക്കാർ നഗരസഭാ വളപ്പിൽ ചാടിക്കടന്ന് പ്രതിഷേകോട്ടയൊരുക്കുകയായിരുന്നു. കോൺഗ്രസ്,മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ തന്നെ പ്രതിഷേധവുമായി കളം നിറഞ്ഞു.ഒപ്പം ബി.ജെ.പി കൗൺസിലർമാരും യുവമോർച്ച പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ നഗരസഭാ ഓഫീസിനു മുന്നിലെ നിരത്ത് നിശ്ചലമായി. പ്രതിഷേധം ആളിപ്പടർന്നപ്പോൾ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സംഘർഷത്തിന് അയവു വന്നില്ല.ഈ സമയമെല്ലാം കനത്ത പൊലീസ് സുരക്ഷയിൽ നഗരസഭയിലെ ഓഫീസ് മുറിയിൽ മേയർ ആര്യാരാജേന്ദ്രൻ ഉണ്ടായിരുന്നു.

മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നഗരസഭാ ഓഫീസിലേക്കു തളളിക്കയറാൻ ശ്രമിച്ചത് തടയാൻ പൊലീസ് ശ്രമിക്കുന്നതിനിടെ നഗരസഭാ ഓഫീസിൽ ബി.ജെ.പി കൗൺസിലർമാർ എം.ആർ ഗോപന്റെ നേതൃത്വത്തിൽ പ്രകടനം ആരംഭിച്ചു. ഓഫീസിലേയ്ക്ക് തളളിക്കയറാനുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.ഇതിനിടയിൽ കോൺഗ്രസ് എം.പിയും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തറെ പൊലീസ് മർദ്ദിച്ചു.ജില്ലാ പ്രസിഡന്റ് ലക്ഷ്‌മി,ഭാരവാഹികളായ സുനിത വിജയൻ,ബീന അജിത്ത്,സുശീല,ലീന,ദീപ അനിൽ എന്നിവർക്കും പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റു.

അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

മേയർ ആര്യാരാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി രാജ്യസഭാ എം.പിയും കോൺ​ഗ്രസ് നേതാവുമായ ജെബി മേത്തർ.മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തർ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.സംഭവം വിവാദമായതോടെ ഭർത്താവിന്റെ നാട് എന്ന നിലയ്‌ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രം​ഗത്തെെത്തി.കോഴിക്കോട് ബാലുശേരി എം.എൽൽ.എ സച്ചിൻദേവാണ് ആര്യയുടെ ഭർത്താവ്.അദ്ദേഹത്തിന്റെ നാട് കോഴിക്കോട് എന്ന നിലയ്‌ക്കാണ് എം.പി മേയർക്കെതിരെ ഇത്തരമൊരു പരാമർശം ഉന്നയിച്ചതെന്ന് ആരോപണമുയരുകയായിരുന്നു.