sailors

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയിൽ തടഞ്ഞുവച്ചിരിക്കുന്ന ക്രൂഡ് ഓയിൽ ടാങ്കറിലെ നാവികർ നൈജീരിയയിൽ എത്തിയിട്ടില്ലെന്ന് സൂചന. എന്നാൽ കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം തന്നെ നൈജീരിയയിൽ എത്തിയിട്ടുണ്ടെന്നാണ് നാവികരുടെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.

നൈജീരിയൻ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് നിഗമനം. നാവികരെ കൊണ്ടുപോയത് നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

കപ്പൽ ജീവനക്കാരെ നാട്ടിലെത്തിക്കാൻ നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പുരോഗതിയില്ല. ജീവനക്കാരെ സന്ദർശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണ് നൈജീരിയൻ അധികൃതർ.