
തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യമാണ് നൈജീരിയ. 'അവിടെ എത്തിയാൽ ചത്തതിന് തുല്യം' എന്ന വാമൊഴി പോലും മെർച്ചന്റ് നേവിക്കാർക്ക് ഇടയിലുണ്ടത്രേ. തടവിലാക്കപ്പെടുന്നവർക്ക് മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂടമാണ് നൈജീരിയയിലേതെന്നും, നിർഭാഗ്യവശാൽ ജയിലറയ‌്ക്കുള്ളിലായിക്കഴിഞ്ഞാൽ പുറംലോകം കാണുക എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്നാണ് പല മെർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെയും പ്രതികരണം.
നാവികർക്ക് നേരിടേണ്ടിവരിക കടുത്ത ചൂഷണങ്ങൾ
നൈജീരിയയിൽ എത്തിക്കഴിഞ്ഞാൽ ശാരീരികവും മാനസികവുമായി കടുത്ത ചൂഷണങ്ങൾക്ക് തങ്ങൾ വിധേയമായേക്കും എന്ന ആശങ്ക തടവിലായ നാവികർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തടവിലാക്കപ്പെട്ട മലയാളി നാവികൻ സനു ജോസ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടുകാർക്ക് അയച്ച സന്ദേശത്തിൽ അതിന്റെ തീവ്രത നിഴലിച്ചിരുന്നു. 'നൈജീരിയൻ പട്ടാളക്കാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞു. ഉയർന്ന സൈനിക ഓഫീസർമാർ വരെയുണ്ട്. നിയമം ലംഘിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. വേണ്ടി വന്നാൽ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും അവർ കപ്പലിനടുത്ത് എത്തിച്ചിട്ടുണ്ട്'. ഇതായിരുന്നു സനുവിന്റെ സന്ദേശം.
രാജ്യത്തെ നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചും വിവിധ കള്ളക്കേസുകളിൽ കുടുക്കിയുമാണ് നൈജീരിയൻ അധികൃതർ തടവുകാരെ ജയിലിലടക്കുക. തീർത്തും വൃത്തിഹീനമായ തടവറകളിലാണ് ഇവരെ പാർപ്പിക്കുന്നത്. കപ്പലിലെ ഭക്ഷണമടക്കം ആദ്യം തന്നെ നൈജരിയൻ സേന കൈക്കലാക്കിയിരിക്കും.
പിടിയിലായ ഉടൻ കപ്പൽകമ്പനിയായ ഹീറോയിക് ഐഡൻ ഗിനി സർക്കാരിന് 20 ലക്ഷം ഡോളറാണ് പിഴത്തുകയായി നൽകിയത്. ഗിനി തീരത്തുനിന്ന് മോചിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാൽ കമ്പനി കബളിപ്പിക്കപ്പെടുകയായിരുന്നു. ഗിനി നാവിക സേന ആവശ്യപ്പെട്ടതുപോലെ വമ്പൻ മോചനദ്രവ്യമാണ് നൈജീരിയൻ സേനയും ലക്ഷ്യമിടുന്നതെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃത്യമായ നയതന്ത്ര ഇടപെടലില്ലാതെ നാവികരെ മോചിപ്പിക്കാൻ കഴിയില്ലെന്നാണ് മെർച്ചന്റ് നേവി ക്ളബ് കണ്ണൂർ പ്രസിഡന്റും മെർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ജദീപ് ചന്ദ്രോത്ത് പറയുന്നത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകിയിട്ടുണ്ട്.
നയതന്ത്ര ഇടപെടലിലൂടെ മോചനം സാദ്ധ്യമാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് വിദേശകാര്യ മന്ത്രാലയം. നൈജീരിയയുമായി ഇന്ത്യയ്ക്ക് കൂടുതൽ സുഗമമായി നയതന്ത്ര ഇടപെടൽ നടത്താനാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
ഓയിൽ മോഷണം ആരോപണം അടിസ്ഥാന രഹിതം
സമൂഹ മാദ്ധ്യങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഓയിൽ മോഷണം നടത്തുന്നതിനിടയിലാണ് നാവികർ പിടിക്കപ്പെട്ടതെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. നിരവധി മെഷീനറി സംവിധാനങ്ങളുടെ സഹായത്തോടെയാണ് സമുദ്രത്തിൽനിന്നും ഇന്ധനം ഖനനം ചെയ്യുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും ഉഭയസമ്മതവുമില്ലാതെ ഈ പ്രക്രിയ നടത്താൻ കഴിയില്ലെന്നും, മോഷണം ആരോപണം തികച്ചും അസംബന്ധമാണെന്നും ഇവർ വ്യക്തമാക്കുന്നു.
പത്തുനില കെട്ടിടത്തിന്റെ ഉയരം, ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലുപ്പം
ഒ.എസ്.എം മാരിടൈം എന്ന കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ടാങ്കറാണ് നൈജീരിയൻ നാവിക സേനയക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എം.ടി ഹീറോയിക് ഐഡൻ എന്ന പേരുള്ള ഈ കപ്പലിന്റെ ഉയരം പത്തുനില കെട്ടിടത്തിന്റെ അത്രയുണ്ട്. വലുപ്പമാകട്ടെ വലിയൊരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിനോളവും വരും. ക്യാപ്‌ടൻ. ചീഫ് എഞ്ചിനീയർ, അസിസ്‌റ്റന്റ് എഞ്ചിനീയർമാർ, നാവിഗേറ്റിംഗ് ഓഫീസർമാർ, റേറ്റിംഗ്സ് എന്നിവരടക്കം 26 പേരാണ് കപ്പലിലുള്ളത്.
കൊവിഡ് കാലത്തെ മുൻനിര പോരാളികൾ
പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല മെർച്ചന്റ് നേവി. എന്നാൽ ഏതൊരു രാജ്യത്തിന്റെയും നിലനിൽപ്പിന് ആധാരമായി പ്രവർത്തിക്കുന്നവരാണ് മെർച്ചന്റ് നേവിയിലെ ജീവനക്കാർ. രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ക്രയവിക്രയം കൃത്യമായി നടത്തുന്നത് മെർച്ചന്റ് നേവി വഴിയാണ്. കൊവിഡ് കാലത്ത് പോലും ഇടതടവില്ലാതെ ഈ മേഖല പ്രവർത്തിച്ചു. കൊവിഡ് മുന്നണി പോരാളികളായി മെർച്ചന്റ് നേവിക്കാർ വിശേഷിപ്പിക്കപ്പെടുകയും ചെയ‌്തിരുന്നു. ടാങ്കർ ഷിപ്പ്, കണ്ടെയിനർ ഷിപ്പ്, ബൾക്ക് കാരിയർ, പാസഞ്ചർ ഷിപ്പ് എന്നിവയാണ് മെർച്ചന്റ് നേവിയിലെ വിവിധ വിഭാഗങ്ങൾ.