accident-

അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് കല്ലട വീട്ടിൽ രൂപേഷാണ് മരണപ്പെട്ടത്. അപകടം നടന്ന വട്ടവട റോഡിൽ നിന്നും അരകിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം മാറ്റിയിട്ടുണ്ട്. വിനോദയാത്രയ്‌ക്കെത്തിയ പതിനൊന്ന് അംഗം സഞ്ചരിച്ച ട്രാവലർ മണ്ണും ചെളിയും പതിച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് രൂപേഷിനെ കഴിഞ്ഞ ദിവസം കാണാതായത്. മറ്റുള്ളവരും ഡ്രൈവറും ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി. മൊബൈൽ എടുക്കാൻ രൂപേഷ് അകത്ത് കയറിയപ്പോഴാണ് വാഹനം മറിഞ്ഞത്.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം പുതുക്കടിയിലാണ് ഉരുൾപൊട്ടിയത്. വട്ടവട സന്ദർശിച്ച് മടങ്ങുകയായിരുന്ന കോഴിക്കോട്, വടകര സ്വദേശികളായ സഞ്ചാരികളുടെ ട്രാവലറിന് മുകളിലേക്ക് ഉരുൾപൊട്ടി മണ്ണും ചെളിയും പതിക്കുകയായിരുന്നു. അപകടം അറിയാതെ മണ്ണിടിച്ചിലാണെന്ന് കരുതി ഡ്രൈവറൊഴികെ എല്ലാവരും പുറത്തിറങ്ങി വാഹനം തള്ളി നീക്കാൻ ശ്രമിച്ചു.പിന്നാലെ മുകളിൽ നിന്ന് വലിയ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തി. ഇതോടെ ഡ്രൈവറും പുറത്തിറങ്ങി വണ്ടി തള്ളിയവർക്കൊപ്പം ഓടിമാറി. നിരങ്ങി നീങ്ങിയ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. രൂപേഷിന് ഇറങ്ങി രക്ഷപ്പെടാനായില്ല.

ഇന്നലെ പൊലീസും ഫയർഫോഴ്സും ഏറെ നേരം തിരഞ്ഞെങ്കിലും രൂപേഷിനെ കണ്ടെത്താനായിരുന്നില്ല. രണ്ട് മണിക്കൂറിലേറെ നീണ്ട തിരച്ചിലിലാണ് 800 മീറ്ററോളം താഴെ പാറകൾക്ക് മുകളിൽ പൂർണമായും തകർന്ന ട്രാവലർ കണ്ടെത്തിയത്. രൂപേഷിനായി ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.