maypr-arya

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ നഗരസഭാ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ല എന്ന മൊഴി ഇവർ ആവർത്തിച്ചു. നേരത്തെ ക്രൈം ബ്രാഞ്ചിനും ജീവനക്കാർ ഇതേ മൊഴി തന്നെയാണ് നൽകിയത്.

മേയർ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചെന്ന പേരിൽ പ്രചരിച്ച കത്തിന് പിന്നിലെ നിജസ്ഥിതി കണ്ടെത്താനായി നടക്കുന്ന ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിനൊപ്പമാണ് വിജിലൻസ് അന്വേഷണവും നടക്കുന്നത്. നാൽപ്പത്തിനാല് ദിവസമാണ് വിജിലൻസ് അന്വേഷണത്തിനായി നൽകിയിട്ടുള്ളത്. ഈ കാലയളവിൽ പരമാവധി മൊഴി രേഖപ്പെടുത്താനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം.

അതേ സമയം ഒരാഴ്ചയിലധികം പിന്നിട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും വിവാദമായ കത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫോൺ മുഖേനയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കത്ത് വ്യാജമാണെന്ന മൊഴി ആവർത്തിക്കപ്പെടുമ്പോഴും യഥാർഥ കത്ത് ഇത് വരെ ക്രൈം ബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കത്ത് കണ്ടെത്തി വിശദ പരിശോധന നടത്താതെ വ്യാജമാണെന്ന സ്ഥിരീകരണം നടത്താനാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. വിശദമായ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്യണമെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നാളെ ഡിജിപി മുന്നാകെ സമർപ്പിക്കും.