
ഈ നവംബർ 16ന് അനശ്വര നടൻ ജയന്റെ വിയോഗത്തിന് 42 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മുൻകാല നായിക ഷീല. ജയനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനിരുന്നതും ഒടുവിൽ അത് ഉപേക്ഷിച്ചതിനെക്കുറിച്ചുമെല്ലാം ഷീല പറയുന്നു.
ജയന്റെ നായികയായി വീണ്ടും ഞാൻ. സംവിധായികയായും വീണ്ടും ഞാൻ. നാല്പത്തിരണ്ടുവർഷം മുൻപ് നവംബർ 16ന് രണ്ടും ഒരേപോലെ പൊലിഞ്ഞു. അതിനുശേഷം മലയാളത്തിൽ സിനിമ സംവിധാനം ചെയ്തില്ല. ഒരുപക്ഷേ എല്ലാം വിധി പോലെ സംഭവിച്ചതാകാം.നാൽപ്പത്തിയെട്ടു വർഷം മുൻപ് ശാപമോക്ഷം സിനിമയുടെ ലൊക്കേഷനിലാണ് ജയനെ ആദ്യമായി കാണുന്നത്. ആ സിനിമയിൽ നായകനും നായികയുമായി ഉമ്മറും ഞാനും. ഞങ്ങളുടെ വിവാഹ സീനിൽ ഗാനം ആലപിക്കുന്ന വേഷത്തിൽ ജയൻ. അന്ന് ജയൻ പ്രശസ്തിയിലേക്ക് എത്തിയിട്ടില്ല. ആദ്യമായി എന്നെ കണ്ടപ്പോൾ ജയൻ കാൽതൊട്ടു വന്ദിച്ചു . എനിക്ക് അത്ഭുതം തോന്നി. എല്ലാവരോടും വിനയത്തോടെയാണ് പെരുമാറ്റം. ഷോട്ട് കഴിയുമ്പോൾ 'എങ്ങനെയുണ്ട് ഷീലാമ്മേ" എന്നു ചോദിക്കും. വളരെ നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ മുഖത്ത് സന്തോഷം തെളിയും. ഷീലാമ്മയോട് മാത്രമേ ചോദിക്കുവെന്ന് അപ്പോൾ ഉമ്മർ. അല്ല സാറെ, സാറും പറയണം. ചിരിച്ചുകൊണ്ടു ജയൻ. നാടും വീടുമെല്ലാം ഞാൻ ചോദിച്ചു. പിന്നീട് കുറെ സിനിമകളിൽ ചെറിയ വില്ലൻ വേഷം. എന്റെ പിന്നാലെ ഓടിവരുന്നതും, നായികമാരെ മാനഭംഗപ്പെുത്താൻ ശ്രമിക്കുന്നതുമായ വേഷങ്ങളായിരുന്നു അതിൽ അധികവും. ഒരുദിവസം കൊണ്ടു നടനായി മാറിയ താരമല്ല ജയൻ. സിനിമയിലേക്ക് എത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് പലപ്പോഴും പറഞ്ഞു. അപ്പോൾ കഴിവു തെളിയിക്കേണ്ടേ എന്നും ജയൻ ചോദിച്ചു. എനിക്ക് വലിയ ബഹുമാനം തോന്നി. ഇതിനു മുൻപ് ആരും അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ല.
വിവാഹം കഴിക്കാത്തതെന്തെന്ന് പിന്നീട് കണ്ടപ്പോൾ ഞാൻ ചോദിച്ചു. സിനിമയിൽ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കും. വീട്ടിൽ പോവുമ്പോൾ അമ്മയും ഇതേ കാര്യം ചോദിക്കും. സിനിമയിൽ എന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്ന് ജയൻ പുഞ്ചിരിയോടെ പറഞ്ഞു.നല്ല മനസിന്റെ ഉടമയാണ് ജയൻ എന്ന് വീണ്ടും തോന്നിയ നിമിഷം.ആ സമയത്താണ് ശരപഞ്ജരം സിനിമയിൽ അഭിനയിക്കുന്നത് . ജയന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ശരപഞ്ജരം.
ഒന്നുരണ്ടു വർഷം കഴിഞ്ഞു ഞാൻ വീണ്ടും കല്യാണത്തെപ്പറ്റി ചോദിച്ചു. വിവാഹിതനായി ഭാര്യയെ കൂട്ടി വീട്ടിലേക്ക് വരണം എന്നു ഞാൻ പറഞ്ഞപ്പോൾ, ഷീലാമ്മ എന്നെ കെട്ടുമോ? എന്ന് ജയൻ ചോദിച്ചു. ഒരു പക്ഷെ തമാശയായിട്ടാകാമെങ്കിലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ നടുങ്ങി. എന്താ, സംസാരിക്കുന്നതെന്ന് ഞാൻ ആരാഞ്ഞപ്പോൾ ജയൻ ഇങ്ങനെ പറഞ്ഞു . ' ഷീലാമ്മയെ പോലൊരു പെണ്ണിനേയെ ഞാൻ കല്യാണം കഴിക്കൂ. എന്റെ സങ്കല്പത്തിലെ പെണ്ണ് ഇതേപോലെയാണ്... ഷീലാമ്മയെപ്പോലെ .എല്ലാം തികഞ്ഞ പെണ്ണ്." ജയൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുവെന്നും ഷീല ഓർമ്മിക്കുന്നു.