arya-jebi-methar

തിരുവനന്തപുരം: ജെബി മേത്തർ എം.പിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ.

നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാദ്ധ്യമങ്ങളിലൂടെ ജെബി മേത്തർ എം.പി അപകീർത്തികരമായ പരാമർശം നടത്തി എന്ന് ആരോപിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാദ്ധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തർ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. "കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. സംഭവം വിവാദമായതോടെ ഭർത്താവിൻ്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രം​ഗത്തെെത്തി. കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.