
അമ്പലപ്പുഴ: ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മയെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് ശരവണഭവനത്തിൽ ആർ.രാജിയാണ് (38) പിടിയിലായത്. പുന്നപ്ര ,വളഞ്ഞവഴി, കാക്കാഴം, അമ്പലപ്പുഴ, പല്ലന, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കള്ളിക്കാട്, വലിയഴീക്കൽ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പണം നഷ്ടപ്പെട്ടവർ.
ദുബായിലെ ബ്രിട്ടീഷ് കമ്പനിയായ ചോക്കോ വൈറ്റിൽ ജോലി വാഗ്ദാനം ചെയത് നൂറോളം പേരിൽ നിന്ന് 65000 രൂപ വീതം രാജി വാങ്ങിയെന്നാണ് പരാതി. പണം നൽകിയവരിൽ 48 പേരെ വിസിറ്റിംഗ് വിസയിൽ കയറ്റി വിട്ടെങ്കിലും താമസസ്ഥലം പോലും ലഭിക്കാതെ ദുബായിൽ കഷ്ടപ്പെടുന്നതായി ഇവരുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തന്റെ സഹോദരൻ വിഷ്ണു ദുബായിലുണ്ടെന്നും ഇയാൾ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്നതെന്നുമാണ് രാജി പണം നൽകിയവരോട് പറഞ്ഞിരുന്നത്. എന്നാൽ ദുബായിൽ ചെന്നവർ അന്വേഷിച്ചപ്പോൾ ചോക്കോ വൈറ്റ് എന്ന ഒരു കമ്പനി 2018 വരെ പ്രവർത്തിച്ചിരുന്നതായും പിന്നീട് പ്രവർത്തനം നിർത്തിയെന്നുമാണ് ലഭിച്ച വിവരം.
വിസിറ്റിംഗ് വിസയിൽ ചെല്ലുന്നവരെ പല സ്ഥലങ്ങളിലെ ഏജന്റുമാർ മുഖേന ലോഡ്ജുകളിൽ മുറി ബുക്കു ചെയ്ത് താമസിപ്പിക്കും. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമേ താമസവും ഭക്ഷണവും ലഭിക്കുകയുള്ളൂ. പിന്നീട് മുറിയിൽ നിന്നും പുറത്താക്കും. ഇവർ നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്.
രാജിക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ?
രാജിക്കു പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രാജിയുടെ ഭർത്താവും വിദേശത്താണ്. രാജി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. രാജിയുടെ ബാഗിൽ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളിൽ പലരിൽ നിന്നും വാങ്ങിയ തുകയാണിതെന്നാണ് രാജി പൊലീസിനോട് പറഞ്ഞത്.