
തിരുവനന്തപുരം: പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന് യോഗത്തിലാണ് തീരുമാനം. സർവകലാശാലകളിൽ നിന്നും ഗവർണറെ നീക്കാനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മറ്റു തീരുമാനങ്ങൾ
ദീർഘകാല കരാർ അപാകത പരിഹരിക്കും
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർക്കുള്ള ദീർഘകാല കരാർ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാൻ തീരുമാനിച്ചു.
വാഹനം വാങ്ങാൻ അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകൾ വ്യവസ്ഥകൾക്കു വിധേയമായി വാങ്ങുന്നതിന് അനുമതി നൽകി.
നിയമനം
സംസ്ഥാന ആസൂത്രണ ബോർഡിൽ വൈസ് ചെയർപേഴ്സണന്റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോടെർമിനസ് വ്യവസ്ഥയിൽ സൃഷ്ടിക്കും. കേന്ദ്ര സർക്കാരിൽ റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വർഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കും.
ഭേദഗതി ബാധകമാക്കും
സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയത്, നിലമ്പൂർ ബഡ്സ് സ്‌കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് സ്‌കൂളിൽ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും.
ശമ്പള പരിഷ്‌ക്കരണം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ജീവനക്കാർക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
മലബാർ ക്യാൻസർ സെന്ററിലെ അക്കാദമിക് നോൺ അക്കാദമിക് ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കും.
സേവന കാലാവധി ദീർഘിപ്പിച്ചു
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ സേവനം ദീർഘിപ്പിക്കും. 179 ദിവസം കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ ഇടവേള നൽകി 179 ദിവസത്തേക്കു കൂടിയാണ് ദീർഘിപ്പിക്കുക.