
കീവ്: റഷ്യ-യുക്രെയിൻ സംഘർഷത്തിനിടെ കഴിഞ്ഞ ദിവസം പോളണ്ട് അതിർത്തിയിൽ മിസൈൽ വീണ് രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ വിശദീകരണവുമായി പോളണ്ട് പ്രസിഡന്റും നാറ്റോയും. റഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയിൻ തൊടുത്ത അവരുടെ മിസൈൽ പ്രതിരോധ സംവിധാനമാണ് സ്‌ഫോടനത്തിനിടയായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുക്രെയിൻ പ്രദേശങ്ങൾ പ്രതിരോധിക്കാനുളള ഭരണകൂട ശ്രമങ്ങളെ വിലകുറച്ച് കാണാനാവില്ലെന്ന നിലപാടാണ് നാറ്രോയ്‌ക്ക്.
നൂറോളം മിസൈലുകളുപയോഗിച്ചുളള റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ നിർഭാഗ്യകരമായ സംഭവമാണിതെന്നും രാജ്യത്തിന് നേരെയുണ്ടായ ആക്രമണമല്ലെന്നുമാണ് പോളണ്ട് പ്രസിഡന്റ് ആൻഡ്രേ ഡ്യൂഡ അറിയിച്ചത്. റഷ്യ അയച്ച മിസൈലാണെന്നതിന് തെളിവില്ലെന്നും എന്നാൽ യുക്രെയിന്റെ ആന്റി മിസൈൽ ഡിഫൻസ് സംവിധാനമാണെന്നതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യകക്ഷിയെ ആക്രമിക്കാൻ റഷ്യ ശ്രമിക്കുമെന്നതിന്റെ തെളിവൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോളണ്ടിലെ പ്രിസിവോഡോവ് ഗ്രാമത്തിലാണ് യുക്രെയിൻ അയച്ച ആന്റി മിസൈൽ ഡിഫെൻസ് സംവിധാനം തകർന്നത്. നാറ്റോയും റഷ്യയും തമ്മിൽ എതിരിടേണ്ട സാഹചര്യമില്ലെന്നാണ് നാറ്റോയും വ്യക്തമാക്കിയത്. ആക്രമണത്തെ തുടർന്ന് ജി20 ഉച്ചകോടിയ്‌ക്കിടെ ജി7 രാഷ്‌ട്ര നേതാക്കൾ കഴിഞ്ഞ ദിവസം അടിയന്തര വട്ടമേശ സമ്മേളനം കൂടിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലായിരുന്നു യോഗം.