cpm

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വാനോളം പുകഴ്ത്തി സി പി എം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് കിട്ടിയതെന്നാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

' കന്യാകുമാരിയിൽ നിന്നും ശ്രീനഗർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബി ജെ പിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നു'- ഇങ്ങനെയാണ് പരാമർശം. ഒക്ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് സി പി എം സംസ്ഥാന നേതൃത്വത്തെ തള്ളി ജോഡോ യാത്രയെ കേന്ദ്ര നേതൃത്വം പുകഴ്ത്തിയത്.

കേരളത്തിലെ സി പി എം നേതാക്കളുടെ ഭാഗത്തുനിന്ന് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ഉണ്ടായത്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ വിമർശിക്കാൻ മുൻനിരയിലുണ്ടായിരുന്നു. കണ്ടെയ്നർ യാത്രയെന്നായിരുന്നു പ്രധാന പരിഹാസം. യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സംസ്ഥാന നേതൃത്വം വിമർശിച്ചിരുന്നു. എന്നാൽ ഈ വിമർശനങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.