ella

കൊച്ചി: കേരളത്തിന്റെ സാമ്പത്തികകുതിപ്പിനും തൊഴിലവസരങ്ങളുടെ ഉയർച്ചയ്ക്കും ടൂറിസം മേഖലയുടെ അതിവേഗ കരകയറ്റം അനിവാര്യമാണെന്നും ടൂറിസത്തിന് വ്യവസായപദവി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കോൺഫെഡറേഷൻ ഒഫ് ഇന്ത്യ ഇൻഡസ്‌ട്രി (സി.ഐ.ഐ) ദക്ഷിണമേഖലാ ചെയർപേഴ്‌സൺ സുചിത്ര കെ.എല്ല ആവശ്യപ്പെട്ടു.

സി.ഐ.ഐ ദക്ഷിണമേഖല 'ബിയോണ്ട് സൗത്ത് ഇന്ത്യ@75" എന്ന ആശയവുമായി നടപ്പുവർഷം (2022-23) നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും മാനേജിംഗ് ഡയറക്‌ടറും കൂടിയായ സുചിത്ര.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് ടൂറിസം, ആരോഗ്യം, ആയുർവേദം, ഐ.ടി., തനത് ഭക്ഷണം, ഭക്ഷ്യസംസ്കരണം, കൃഷി, സുഗന്ധവ്യഞ്ജനം, സ്‌റ്റാർട്ടപ്പ്, എം.എസ്.എം.ഇ തുടങ്ങിയ കേരളത്തിന്റെ കരുത്തായ മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കണം. കേരളത്തെ ആഗോള 'ഹെൽത്ത് ആൻഡ് വെൽനസ് ഡെസ്‌റ്റിനേഷനാക്കാൻ" സി.ഐ.ഐ മുൻകൈയെടുക്കും. കേരളത്തിൽ ആയുർവേദ സർവകലാശാല സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

നഗരഗതാഗതം, മാലിന്യസംസ്കരണം, പൈതൃകസമ്പന്നമായ സംസ്കാരം എന്നിവയിൽ ശ്രദ്ധയൂന്നി കേരളത്തെ കൂടുതൽ ആകർഷകമാക്കാനുള്ള പദ്ധതിയുണ്ടാകും. കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടാംനിര നഗരങ്ങളെ ചെറുകിട വ്യവസായ ഹബ്ബുകളാൻ ശ്രമിക്കും. 'കേരള ബ്രാൻഡ്" പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകും.

397 അംഗങ്ങളാണ് കേരളത്തിൽ സി.ഐ.ഐയ്ക്കുള്ളതെന്നും അവർ പറഞ്ഞു. സി.ഐ.ഐ കേരള ചെയർമാൻ ജീമോൻ കോര, മുൻ ചെയർമാൻ നവാസ് മീരാൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.