
തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള യോഗ്യതയില്ല എന്ന വിധിയോടെ സർക്കാർ നാണം കെട്ടതായും വിധി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു. വിധി എൽഡിഎഫ് സർക്കാരിന്റെ കാലത്തിലെ എല്ലാ പിൻവാതിൽ നിയമനങ്ങൾക്കും ബാധകമാണെന്നും ഇതിന്റെ പിൻബലത്തിൽ എട്ട് വിസിമാരും രാജി വെയ്ക്കണമെന്നും അല്ലെങ്കിൽ സർക്കാർ വീണ്ടും നാണം കെടേണ്ടി വരുമെന്നും കെ സുരേന്ദ്രൻ തുടർന്നു.
രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും പിണറായി വിജയൻ മനസിലാക്കണം. ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ ഇടത് സർക്കാർ തയ്യാറാവണം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. അടിസ്ഥാന യോഗ്യതയില്ലാത്തവരെ ഉയർന്ന പദവിയിലേക്ക് നിയമിച്ചു പോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത് ബിജെപി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളെ പരിഹാസ രൂപേണ വിമർശിച്ച അദ്ദേഹം സീതാറാം യെച്ചൂരിയും അനുയായികളും ഹൈക്കോടതിയിലേയ്ക്കും സുപ്രീം കോടതിയിലേയ്ക്കും പ്രതിഷേധ മാർച്ച് നടത്തുമോയെന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നതെന്നും നിയമ വ്യവഹാരത്തിൽ സർക്കാർ നിരന്തരമായി പരാജയപ്പെടുമ്പോൾ ഗവർണർ ശരിയാണെന്ന് വീണ്ടും തെളിയുകയാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ബിജെപി ജനകീയ പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു.
അതേ സമയം തനിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള മതിയായ അദ്ധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രിയ വർഗീസ് പ്രതികരണം നടത്തി . കോടതി വിധിയെ മാനിക്കുന്നു. തുടർനടപടികൾ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് വിധി വന്നതിന് തൊട്ടുപിന്നാലെ പ്രിയ വർഗീസ് പ്രതികരിച്ചത്