
തിരുവനന്തപുരം : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കിയ ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. അദ്ധ്യാപന പരിചയകാലം എത്തരത്തിലാണ് നിർണയിക്കേണ്ടതെന്നും അദ്ധ്യാപികമാരുടെ മെറ്റേണിറ്റി ലീവുൾപ്പെടെയുള്ള വിഷയങ്ങൾ ഈ വിധിയോടെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കുമെന്നും വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ജയരാജൻ പറഞ്ഞു.
അദ്ധ്യാപകർ അദ്ധ്യാപന ജോലിയുടെ ഭാഗമായ ചില ഡെപ്യൂട്ടേഷനുകളിൽ പോകാറുണ്ടെന്നും അക്കാഡമിക് ഡെപ്യൂട്ടേഷൻ അനുവദനീയമല്ലെങ്കിൽ ഇന്ന് സർവീസിലിരിക്കുന്ന ഒരുപാട് പ്രിൻസിപ്പൽമാരെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോളേജ് അദ്ധ്യാപകനായി, അസിസ്റ്റന്റ് പ്രൊഫസറായി ചേർന്ന ശേഷം അസോസിയേറ്റ് പ്രൊഫസറാകണമെങ്കിൽ പിഎച്ച്ഡി വേണം. പിഎച്ച്ഡി കിട്ടണമെങ്കിൽ അതിന് തിരഞ്ഞെടുക്കപ്പെട്ടയാൾ ഡെപ്യൂട്ടേഷൻ വഴി പൂർണ ശമ്പളത്തോടുകൂടി രണ്ട്രണ്ടരക്കൊല്ലം ഏതെങ്കിലും സർവകലാശാലയിൽ ചേർന്ന് പഠിക്കണം. അത് അക്കാദമിക് ഡെപ്യൂട്ടേഷനാണ്. അക്കാദമിക് പഠനത്തിന്റെ ഭാഗമായി പിഎച്ച്ഡി എടുക്കുന്നു നിശ്ചിതകാലയളവിൽ പിഎച്ച്ഡി ഉൾപ്പെടെ പരിഗണിച്ച് സർവീസുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് പരിഗണന ലഭിക്കും.
അസോസിയേറ്റ് പ്രൊഫസറാകുന്നില്ലെങ്കിൽ പ്രൊഫസറാകാൻ കഴിയില്ല. പ്രൊഫസറാകുന്നില്ലെങ്കിൽ പ്രിൻസിപ്പലാകാൻ കഴിയില്ല. അക്കാദമിക് ഡെപ്യൂട്ടേഷന്റെ കാലം സർവീസായി കണക്കാക്കില്ല എന്നാണ് ഈ വിധിയിലൂടെ പുറത്തുവരുന്ന ഒരു സന്ദേശം.അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. മറ്റേണിറ്റി ലീവിന്റെ കാര്യം പരിഗണിച്ചാൽ ആ അവധിക്കാലം അധ്യാപികയുടെ സേവനകാലമായി പരിഗണിക്കാൻ സാധിക്കുമോ ഈ വിധി പ്രകാരം അങ്ങനെ കണക്കാക്കാൻ പറ്റില്ല. ഒരു ഫസ്റ്റ് ക്ലാസ് വനിത മജിസ്‌ട്രേറ്റിന്റെ കാര്യമെടുക്കാം. അവർ മെറ്റേണിറ്റി ലീവിൽ പോകുന്നുവെന്ന് കരുതുക. നിയമത്തിൽ പറയുന്നത് നിശ്ചിത വർഷത്തെ ജുഡീഷ്യൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി സ്ഥാനക്കയറ്റം നൽകാം. ഇപ്പോൾ നിലവിലുളള കീഴ് വഴക്കമനുസരിച്ച മറ്റേണിറ്റി ലീവും സേവനകാലമായി കണക്കാക്കി പ്രമോഷൻ നൽകുന്നു. നിലവിലുള്ള കീഴ്വഴക്കവും നിയമവും അനുസരിച്ച് ഒരധ്യാപികയുടെ മറ്റേണിറ്റി ലീവ് സേവനമായി കണക്കാക്കി പ്രമോഷൻ കൊടുക്കും. അങ്ങനെയാവുമ്പോൾ ഈ വിധി കീഴ്വഴക്കങ്ങളേയും നിയമത്തേയും ചോദ്യം ചെയ്യുന്നതാണ് ജയരാജൻ പറഞ്ഞു.