governor

തിരുവനന്തപുരം : ഡിസംബർ അഞ്ചു മുതൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിചേർക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവരിക എന്നതാണ് സഭാ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം.

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടർന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല. നിയമസഭ ബിൽ പാസാക്കിയാലും അത് നിയമമാകാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്,​ ബില്ലിൽ ഒപ്പിടുന്നത് വൈകിയാൽ നിയമനടപടികളുമായി സർക്കാൻ മുന്നോട്ടുപോകാനാണ് സാദ്ധ്യത.

അതേസമയം പുറത്താക്കാതിരിക്കാൻ വിശദീകരണം ചോദിച്ച് വെറ്ററിനറി സർവകലാശാല വി,​സിക്ക് ഗവർണർ ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകില്ല. മറ്റു വി,​സിമാർക്ക് നോട്ടീസ് നൽകിയതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി തീരുമാനം വരട്ടെ എന്നാണ് ഗവർണറുടെ നിലപാട്. ഈ മാസം 30ന് ഹർജി ഹൈക്കോടതി പരിഗണിക്കും.