
ന്യൂഡൽഹി : പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഡോ. സി.വി,. ആനന്ദബോസ്. വലിയ ചുമതല ഏൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നതായി ആനന്ദബോസ് പറഞ്ഞു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരുമായി സമാധാനത്തിന്റെ പാതയിൽ ക്രിയാത്മകമായി സഹകരിക്കുമെന്നും മുൻഗാമി ജഗ്ദീപ് ധൻകറുമായുള്ള മമതയുടെ ഏറ്റുമുട്ടലുകളെ പരാമർശിച്ച് ബോസ് പറഞ്ഞു.
ബംഗാളിലെ ജനങ്ങളെ സേവിക്കാൻ ഭരണഘടന പ്രകാരം ഭരണം സുഗമായി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
എം.കെ. നാരായണനുശേഷം പശ്ചിമബംഗാൾ ഗവർണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. കേരളത്തിൽ അഡി.ചീഫ് സെക്രട്ടറിയായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും ഉപദേശകനായിരുന്നു. മേഘാലയ സർക്കാരിന്റെയും ഉപദേശകനായിരുന്നു.
1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കേരളത്തിൽ വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചു. ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വീടുകൾ നിർമ്മിക്കാൻ രൂപം നൽകിയ നിർമിതി കേന്ദ്രം ശ്രദ്ധിക്കപ്പെട്ടു. 1986-ൽ ബോസ് ആരംഭിച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കേരളത്തിൽ ടൂറിസംമേഖലയിൽ കുതിച്ചു ചാട്ടമുണ്ടാക്കി.
2011ൽ വിരമിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ കേസിൽ സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി തലവൻ, നാഷണൽ മ്യൂസിയം അഡ്മിനിസ്ട്രേറ്റർ, നാഫെഡ് എംഡി,അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു.
ഭവനനിർമ്മാണ മേഖലയിലെ സംഭാവനകൾ മുൻനിർത്തിയുള്ള ഹാബിറ്റാറ്റ് അവാർഡ് അടക്കം നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി 45 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മികച്ച പ്രാസംഗികനാണ്.
ഭാര്യ: എൽ.എസ്. ലക്ഷ്മി, മക്കൾ: നന്ദിതാബോസ്, എ. വാസുദേവ ബോസ്.
മലയാളിയായ റിട്ടയേർഡ് ഐ.എ.എസ് ഓഫീസർ സി.വി. ആനന്ദ ബോസിനെ ഇന്ന് രാത്രിയോടെയാണ് പശ്ചിമ ബംഗാൾ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചത്. . ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം.