delivery-

കല്ലമ്പലം: ചെറുകിട കച്ചവടത്തെ തകർക്കും വിധമുള്ള ഓൺലൈൻ വ്യാപാരം മൂലം ചെറുകിട വ്യപാര മേഖല അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞദിവസം മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടെ പ്രശ്നം കേൾക്കാനും മറ്റു ചില പരിപാടികളിൽ പങ്കെടുക്കാനും എത്തിയ എം.പി, സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.ജോഷി ബാസുവിന്റെ നേതൃത്വത്തിലാണ് വ്യാപാരികളുടെ പ്രശ്നം ചർച്ച ചെയ്തത്.

ഓൺലൈൻ വ്യാപാരം ശക്തമായതോടെ ലക്ഷത്തോളം തൊഴിലാളികളെ ഇത് ബാധിച്ചുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. മാറിയ കാലഘട്ടത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും ഓൺലൈൻ വ്യാപാര രംഗത്ത് അവസരം ഉണ്ടെന്നും അതിനാൽത്തന്നെ ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നും എം.പി വ്യക്തമാക്കി. ഓൺലൈൻ രംഗത്ത് ചുവടുറപ്പിക്കാനുള്ള വ്യാപാരികളുടെ തീരുമാനത്തെ എം.പി സ്വാഗതം ചെയ്തു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികളുടെ നഷ്ടപരിഹാരത്തുക കൂട്ടണമെന്നും കല്ലമ്പലം ജംഗ്ഷനിൽ നിർമ്മിക്കാൻ പോകുന്ന മേൽപ്പാലത്തിന്റെ അടിഭാഗം കെട്ടി അടയ്ക്കരുതെന്നുമുള്ള ആവശ്യം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയാണ് എം.പി മടങ്ങിയത്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയ വിവിധ നേതാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പങ്കെടുത്തു.