
കൊച്ചി: കൊച്ചിയിൽ നഗരമദ്ധ്യത്തിലെ കാനയിൽ മൂന്ന് വയസുകാരൻ വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അതിരു വിട്ടതായി ആക്ഷേപം. മേയർ സ്ഥലത്തുണ്ടെന്ന ബാനറുമായി അഞ്ചു വയസുകാരനെ ഉടുപ്പ് പോലും ധരിപ്പിക്കാതെ നിലത്ത് കിടത്തിയായിരുന്നു കൊച്ചി നഗരസഭയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കുട്ടിയുടെ ദേഹത്ത് ചുള്ളിക്കമ്പുകളും പ്രതിഷേധത്തിന്റെ ഭാഗമായി വിതറിയിരുന്നു,
അതേ സമയം കാനയിൽ വീണ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു എന്ന് ഹൈക്കോടതി വിഷയം പരിഗണിക്കവേ ആരാഞ്ഞു.എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കോടതി നിർദേശിക്കുകയും ചെയ്തു. സംഭവത്തിൽ ക്ഷമചോദിച്ച കോര്‍പ്പറേഷന്‍ സെക്രട്ടറി രണ്ടാഴ്ച്ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്നും ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകർ ഇന്ന് രാവിലെയാണ് സംഭവം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. മെട്രോയിൽ നിന്നിറങ്ങി മാതാവിനൊപ്പം നടന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അമ്മ കുട്ടിയെ ഉടൻ പിടിച്ചുകയറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും ഉൾപ്പെടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണം