
ദോഹ: ഖത്തർ ലോകകപ്പിന് പന്തുരുളാൻ രണ്ടുദിവസം ബാക്കി നിൽക്കെ ടീമുകൾ ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അർജന്റീന,, ബ്രസീൽ ടീമുകൾ ഖത്തറിലെത്തിയിരുന്നു. എന്നാൽ പോളണ്ട് ടീമിന്റെ വിമാനയാത്രയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പോളണ്ട് ടീം ലോകകപ്പിനായി എത്തിയത് യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ്. രാജ്യത്തിന്റെ അതിർത്തി കടക്കും വരെ എഫ് 16 യുദ്ധവിമാനങ്ങൾ ടീം വിമാനത്തിന് അകമ്പടി നൽകി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പോളിഷ് ഫുട്ബാൾ ടീം ട്വിറ്ററിൽ പങ്കുവച്ചു.
Do południowej granicy Polski eskortowały nas samoloty F16! ✈️ Dziękujemy i pozdrawiamy panów pilotów! 🇵🇱 pic.twitter.com/7WLuM1QrhZ
— Łączy nas piłka (@LaczyNasPilka) November 17, 2022
യുക്രെയിൻ റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യുദ്ധ വിമാനങ്ങൾ പോളണ്ട് ടീമിന് അകമ്പടി നൽകിയത്. യുക്രെയിനും റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പോളണ്ട്. പോളണ്ട് അതിർത്തിയിൽ അടുത്തിടെ മിസൈൽ പതിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് പോളണ്ട് ടീം വിമാനങ്ങളുടെ അകമ്പടിയോടെ ലോകകപ്പിന് യാത്ര തിരിച്ചത്. തങ്ങൾക്ക് സുരക്ഷയൊരുക്കിയ യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർക്ക് പോളിഷ് ഫുട്ബാൾ ടീം നന്ദിയറിയിച്ചു.
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ ചൊവ്വാഴ്ച മെക്സിക്കോയ്ക്ക് എതിരെയാണ് പോളണ്ടിന്റെ ആദ്യ മത്സരം