
കൊച്ചി: കൊച്ചിയിൽ കാറിനകത്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയത് 19കാരിയായ മോഡലിനെ. സംഭവത്തിൽ ഒരു സ്ത്രീയെയും മൂന്നു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു . ബാറിൽ കുഴഞ്ഞു വീണ യുവതിയെ താമസ സ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയശേഷമായിരുന്നു പീഡനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുള്ള താമസസ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യുവാക്കളും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. യുവതിയും പ്രതികളും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. കൊച്ചി എം.ജി റോഡിലുള്ള ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി ഇവർ മദ്യപിച്ചു. തുടർന്ന് രാത്രി പത്തുമണിയോടെ ബലാത്സംഗത്തിനിരയായ യുവതി ബാറിൽ കുഴഞ്ഞു വിഴുകയായിരുന്നു.
മദ്യലഹരിയിൽ കുഴഞ്ഞു വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവാക്കൾ യുവതിയെ തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സ്ത്രീ വാഹനത്തിൽ കയറിയില്ല. കാറിൽ കയറ്റിയ ശേഷം നഗരത്തിലെ പലഭാഗങ്ങളിൽ കൊണ്ടു പോയി പെൺകുട്ടിയെ പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നു. അർദ്ധ രാത്രിയോടെ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു,
സംഭവമറിഞ്ഞ യുവതിയുടെ സുഹൃത്താണ് ഇന്ന് രാവിലെ പൊലീസിന് പരാതി നൽകിയത്. തുടർന്ന് പൊലീസ് യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളാണ് ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ഇവരെ വൈകിട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.