jj

പത്തനംതിട്ട : ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ പദ്മയുടെയും റോസ്‌ലിന്റെയുമെന്ന് സ്ഥിരീകരിച്ചു. മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന പൂ‌ർത്തിയായതോടെയാണ് സ്ഥിരീകരണം. ഇരുവരുടെയും മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് കൈമാറും. ബന്ധുക്കളോട് നാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്താൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. പദ്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിുന്നു. കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പദ്മ (52)​ തമിഴ്നാട് സ്വദേശിയാണ്യ കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. സെപ്തംബർ 26നാണ് പദ്മയെ കാണാതാകുന്നത്. ഈ കേസിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കേസിൽ ഇലന്തൂർ സ്വദേശിയായ ഭഗവൽ സിംഗ്,​ ഭാര്യ ലൈല,​ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.