
വൈക്കം: ജോലിഭാരം താങ്ങാൻ കഴിയാതെ പ്രധാനാദ്ധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവ.എൽ പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക മാളിയേക്കൽ പുത്തൻതറ കെ.ശ്രീജയെ (48)യാണ് വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരം താങ്ങാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വൈക്കം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജിഎൽപിഎസിൽ പ്രധാനാദ്ധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു. തുടർന്ന് ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് ഏഴിന് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്‌കൂളിൽ അദ്ധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു ആവശ്യം. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീജയ്ക്കു മറുപടി നൽകി. ഇതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
വൈക്കം മുൻസിഫ് കോടതി ജീവനക്കാരനായ രമേശ് കുമാർ ആണ് ശ്രീജയുടെ ഭർത്താവ്. മകൻ: കാർത്തിക്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സഹായം തേടുക.
Toll free helpline number: 1056