gg

ന്യൂഡൽഹി : വിരമിച്ച പഞ്ചാബ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന്റെ ഫയലുകൾ ഉടൻ ഹാജരാക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദ്ദേശം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ,​ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവരുടെ നിയമന നടപടി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദ്ദേശം. ഫയലുകൾ വ്യാഴാഴ്ച തന്നെ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയാണെന്ന് മനസിലാക്കാനാണിതെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനകാര്യങ്ങളിൽ പുതിയ സമിതി വേണം എന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നവംബർ 19ന് അരുൺ ഗോയലിനെ തിര‌ഞ്ഞെടുപ്പ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരമൊരു നിയമനം ഒഴിവാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിന്റെ നടപടിക്രമങ്ങൾ സർക്കാർ അവകാശപ്പെടുന്നത് പോലെ ശരിയായ രീതിയിലാണെങ്കിൽ ഭയപ്പെടാൻ ഇല്ലെന്ന് ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.