japan

ഖലീഫ സ്റ്റേഡിയം: പേരും പെരുമയും ആവോളമുള്ള ജർമനിയെ രണ്ടാം പകുതിയിൽ സുനാമിത്തിരപോലെ ഇരച്ചെത്തി നിഷ്പ്രഭരാക്കി ജാപ്പനീസ് സാമുറായിമാർ ഖത്തർ ലോകകപ്പിൽ ഏഷ്യൻ കരുത്തിന്റെ മറ്റൊരു നേർസാക്ഷ്യമായി. ഫുട്ബാളിൽ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച് മെസിയുടെ അർജന്റീനയെ വീഴ്ത്തി സൗദി അറേബ്യ ഉയർത്തിയ ആവേശം ലോകം മുഴുവൻ അലയടിക്കവേയാണ് സൗദിക്കാരെപ്പോലെ പിന്നിൽ നിന്ന് പൊരുതിക്കയറി ജപ്പാൻ 2-1ന് ജർമനിയുടെ കഥകഴിച്ചത്.

മത്സരത്തിന്റെ മുക്കാൽ സമയത്തോളം പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ റിറ്റ്‌സു ഡൊവാന്റെയും താകുമി അസാനൊയുടേയും ഗോളുകളുടെ പിൻബലത്തിൽ ജപ്പാൻ ചരിത്രജയം സ്വന്തമാക്കിയത്. ഒന്നാം പകുതിയിൽ പെനാൽറ്റിയിൽ നിന്ന് ഇക്കേ ഗുണ്ടോഗനാണ് ജർമനിയ്ക്കായി സ്കോ‌ർ ചെയ്തത്. ക്രോസ് ബാറിന് കീഴിൽ പറന്ന് കളിച്ച ഗോൾ കീപ്പർ ഷുഷി ഗോണ്ടയും ജാപ്പനീസ് വിജയത്തിലെ നിർണായക സാന്നിധ്യമായി. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമും ആക്രമിച്ചു കളിച്ചു. 7-ാം മിനിട്ടിൽ മയേഡ ജർമനിയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു. എന്നാൽ പതിയെ ജർമൻ പട കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തു. തുടർന്ന് ജർമൻ മുന്നേറ്റ നിരയും ജാപ്പനീസ് പ്രതിരോധവും തമ്മിലായി മത്സരം. ഇതിനിടെ 33-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ഗുണ്ടോഗൻ ജ‌ർമനിക്ക് ലീഡ് നൽകി.

ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് ഹാവേർട്ട്സ് ജർമനിക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡായി.

രണ്ടാം പകുതിയിൽ കളിമാറി,

ഗംഭീരം ഗോണ്ടയും കോച്ചും

ഒന്നാം പകുതിയിൽ ടാർജറ്റിലേക്ക് ഒരു ഷോട്ട്പോലും എടുക്കാൻ കഴിയാതിരുന്ന ജപ്പാനെയല്ല രണ്ടാം പകുതിയിൽ കണ്ടത്. മികച്ച പ്രതിരോധവും കൗണ്ടർ അറ്രാക്കുകളുമായി ജപ്പാൻ കളം നിറഞ്ഞാടി. കോച്ച് ഹജിമെമൊറിയാസു നടത്തിയ സബ്സ്റ്റ്യൂഷനുകൾ കൃത്യമായിരുന്നു. ജപ്പാന്റെ വിജയമുറപ്പിച്ച രണ്ട് ഗോളുകളും പകരക്കാരുടെ വകയായിരുന്നു. പ്രതിരോധം പൊട്ടിച്ച് ജർമൻ പട ഇരച്ചെത്തിയപ്പോഴെല്ലാം ക്രോസ് ബാറിന് കീഴിൽ ഗോണ്ടോ വൻമതിലായി. 71, 73 മനിട്ടുകളിൽ ഗോണ്ടോയുടെ തുടരെയുള്ള അവിശ്വസനീയ സേവിംഗുകളിൽ നിന്നു കിട്ടിയ ഊർജം ജാപ്പനീസ് പടയ്ക്ക് നൽകിയ ഉത്തേജനം വലുതായിരുന്നു. അധികം വൈകാതെ അവർ ജർമൻ വലകുലുക്കുകയും ചെയ്തു.

കഴിഞ്ഞ ലോകകപ്പിലും ജർമനി ആദ്യ മത്സരത്തിൽ തോറ്റിരുന്നു. അന്ന് മെക്സിക്കോയോടായിരുന്നു തോൽവി.

33-ാം മിനിട്ട്:

പെനാൽറ്റിയിലൂടെ ഗുണ്ടോഗൻ ജർമനിക്ക് ലീഡ് സമ്മാനിക്കുന്നു. ജർമനിയുടെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള പ്രതിഫലമായിരുന്നു ആ പെനാൽറ്റി. ജോഷ്വാ കമ്മിച്ച് ജപ്പാന്റെ പ്രതിരോധ നിരയെ ഒന്നാകെ നിഷ്പ്രഭരാക്കി ഉയർത്തി നൽകിയ പാസ് സ്വീകരിക്കാൻ ഓടിയെത്തിയ ഡേവിഡ് റവുമയെ ഗോൾ കീപ്പർ ഷുഷി ഗോണ്ട ഫൗൾ ചെയ്തതിനാണ് ജർമനിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടത്. കിക്കെടുത്ത ഗുണ്ടോഗൻ ജാപ്പനീസ് ഗോളിക്ക് ഒരവസരവും നൽകാതെ പന്ത് വലയിലാക്കി.

75-ാം മിനിട്ട് :

തുടർച്ചയായ ആക്രമങ്ങൾക്കൊടുവിൽ പകരക്കാരനായെത്തിയ റിറ്റ്സു ഡൊവാനിലൂടെ ജപ്പാൻ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പകരക്കാരായെത്തിയ മൂന്നുപേരായിരുന്നു ആ ഗോളിന് പിന്നിൽ. ഇടതു വിംഗിൽ നിന്ന് മിട്ടോമ തുടങ്ങിയ നീക്കമാണ് ഗോളിലെത്തിയത്. മിട്ടോമ നൽകിയ പാസ് ടകൂമി മിനാമിനോയിലേക്ക്. മിനാമിനോയുടെ തകർപ്പൻ ഷോട്ട് ജർമൻ ഗോളി മാനുവൽ ന്യൂയർ ഡൈവ് ചെയ്ത് തട്ടിയെങ്കിലും പന്തെത്തിയത് ഡൊവാനിലേക്ക്. ഡൊവാന്റെ പിഴവില്ലാത്ത ഷോട്ട് ന്യൂയർറിനെ കാഴ്ചക്കാരനാക്കി വലുകുലുക്കുകയായിരുന്നു.

83-ം മിനിട്ട്:

തകുമ അസാനൊ എന്ന മറ്രൊരു പകരക്കാരനിലൂടെ ജപ്പാൻ ലീഡ് നേടി ജർ‌മനിയെ ഞെട്ടിക്കുന്നു. സമനില നേടിയ ആവേശത്തിൽ തുടരെ ആക്രമണങ്ങൾ മെനഞ്ഞ ജപ്പാൻ അർഹിച്ച ലീഡിന്റെ പിറവി സ്വന്തം ഹാഫിൽ നിന്ന് ഇറ്രാകുരയെടുത്ത ഫ്രീകിക്കിൽ നിന്നാണ്. ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്തുമായി ജർമൻ ബോക്സിലേക്ക് കുതിച്ച അസാനൊ തടയാനെത്തിയ ജർമൻ ഡിഫൻഡർ നികോ സ്കോൾട്ടർബെക്കിനേയും ന്യൂയറിനേയും കബളിപ്പിച്ച് കടുപ്പമേറിയ ആംഗിളി നന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ വലതുളയ്ക്കുകയായിരുന്നു.