
രാത്രിസമയങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഓൺലൈൻ കാണുന്ന പെൺകുട്ടികളെയും സ്‌ത്രീകളെയും കുറിച്ച് മോശമായി സംസാരിക്കുന്ന, കമന്റുകൾ ചെയ്യുന്ന സദാചാര പൊലീസുകാർ ഇന്ന് സൈബർ ഇടങ്ങളിൽ സർവസാധാരണമാണ്. ഒളിഞ്ഞും തെളിഞ്ഞും ഇത്തരക്കാർ അധിക്ഷേപിക്കുകയും പരിഹസിക്കുകയും വേണ്ടിവന്നാൽ ഉപദേശിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് സമയപരിധി നിശ്ചയിക്കുന്ന ഇത്തരക്കാർ സ്ത്രീകളുടെ ജോലിസമയമോ കുടുംബത്തിലെ മറ്റ് സാഹചര്യങ്ങളോ ആരോഗ്യസ്ഥിതിയോ ഒന്നും കണക്കിലെടുക്കാറില്ല. രാത്രി പന്ത്രണ്ട് മണിയ്ക്ക് ശേഷം സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾ മോശം സ്വഭാവമുള്ളവരാണെന്ന് ഇവർ മുദ്രകുത്തുന്നു. ഇത്തരക്കാരെ തുറന്നുകാട്ടുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ ആർഷ എം ദേവ്. അടുത്തിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന്റെ സമയക്രമവുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തെ ഉദ്ദരിച്ചുകൊണ്ടായിരുന്നു ഡോ. ആർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറച്ചു നാളുകൾക്ക് മുമ്പാണ്. ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. പ്രസ്തുത കാലത്തിന്റെ ജോലി ഭാരത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! എന്തായാലും ഒരു ഓർത്തോ അഡ്മിഷൻ ഡേയുടെ അന്ന് ഞാൻ എക്സ് റേ റൂമി ൽ നിന്നും വേണ്ടപ്പെട്ട ചില എക്സ് റേകൾ ഫോണിൽ കോപ്പി ചെയ്ത് ട്രയേജിലേയ്ക്ക് നടക്കുകയായിരുന്നു. (ഓരോ യൂണിറ്റിനും ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാകും. കിട്ടുന്ന എക്സ് റേകൾ ഹൗസ് സർജൻ റെഡിയോളജി റൂമിൽ പോയി ഫോണിൽ കോപ്പി ചെയ്ത് വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യൂണിറ്റ് ചീഫിനും അസിസ്റ്റന്റിനും പ്രൊഫസർമാർക്കുമൊക്കെ ഒരേസമയത്ത് എക്‌സ് റേ കിട്ടുകയും ചെയ്യും.
റേഞ്ച് പ്രശ്നമായതുകൊണ്ട് ഞാൻ വെളിയിൽ ഇറങ്ങി കിട്ടിയ എക്‌സ് റേകളൊക്കെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു തുടങ്ങി. അപ്പോർ സമയം ഏകദേശം പുലർച്ചെ രണ്ട് രണ്ടര മണി. ഉറക്കം വന്ന് കണ്ണ് കറങ്ങുന്നുണ്ടായിരുന്നെങ്കിലും ചെയ്യേണ്ട ജോലി വലുതായിരുന്നു. കാരണം പത്തമ്പത് എക്‌സ് റേ ഉണ്ട് പോസ്റ്റ് ചെയ്യാൻ. ട്രയേജ് വാർഡാണെങ്കിൽ കേസുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു!
നിനച്ചിരിക്കാതെ പൊടുന്നനെ ഒരു പരിചയമുള്ള വ്യക്തിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ : "കുറെ നേരമായി നീ ഓൺലൈൻ ഉണ്ടല്ലോ? എന്താ ഈ നേരത്ത് വാട്സ് ആപ്പിൽ? " ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും എന്റെ ജോലി തുടർന്നു, ഒരു സാദാ റെഡ്മി ഫോണിന്റെ സകല ഹാങ്ങും സഹിച്ചു കൊണ്ട്. ഇടയ്ക്കിടെ മെമ്മറി കാർഡ് ഫുൾ എന്ന് മെസ്സേ ജ് വന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഇടക്ക് വീണ്ടും അതേ മാന്യദേഹം ചോദിക്കുന്നു,
" ഈ രാത്രി നിനക്ക് ഉറക്കം ഇല്ലേ? ആരോടാ ഈ സംസാരം? " അയാളുടെ ധാരണകൾ ഏത് ദിശയിലേയ്ക്കാണ് തിരിയുന്നത് എന്ന് എനിക്ക് മനസ്സിലായി. ഓരോ തവണ അയാളുടെ മെസ്സേജ് വരുമ്പോഴും ഫോൺ ഹാങ്ങിൽ പോകുന്നു ! നെറ്റും കിട്ടുന്നില്ല. വല്ലാത്ത ഒരവസ്ഥ. ദേഷ്യം വന്നെങ്കിലും അയാളോട് എന്താ പറയേണ്ടത് എന്നോർത്ത് പകച്ചു പോയി. എന്റെ ഈ സമയത്തെ ജോലിയെ പറ്റി അയാൾക്ക് വിശദീകരിക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല (അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യവും ഇല്ല!).പിന്നെ കണ്ണും പൂട്ടി പരിചയവും ബന്ധവും ഒക്കെ മറന്നു ഒരൊറ്റ ബ്ലോക്ക് അങ്ങ് ചെയ്തു. അതോടെ ആശ്വാസം!
ഇന്നലെ കോഴിക്കോട്ടെ മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ കുട്ടികളുടെ സമര വാർത്തയ്ക്ക് താഴെ കുറേപ്പേർ വന്നു പത്ത് മാസം ഗർഭം, വഴിപിഴക്കൽ എന്നൊക്കെ കമന്റ് ഇട്ട് തകർക്കുന്നത് കണ്ടപ്പോൾ ഞാൻ എം ബി ബി എസ് കാലത്ത് നേരിട്ട" എന്തേ രാത്രി ഓൺലൈൻ" ചോദ്യത്തെ ഓർത്ത് പോയി. മെഡിക്കൽ കോളജിലെ പെൺകുട്ടികളെ തെറി കമന്റ് ഇട്ട ആളുകൾ ഭാര്യയെ പ്രസവത്തിന് കൊണ്ട് പോകുമ്പോൾ " ലേഡി ഡോക്ടർ തന്നെ വേണം .." എന്ന് വാശി പിടിക്കുന്നത് കാണാം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ "ലേഡി " ഡോക്ടർ എങ്ങനെയാണ് ഉണ്ടാകുന്നത്? മെഡിക്കൽ കോളേജിലെ വാർഡുകളിൽ നിന്നും വാർഡുകളിലെയ്ക്ക് ഉറക്കവും ക്ഷീണവും മറന്നു ഓടി നടക്കുന്ന ഇതേ എം ബി ബി എസ് പെൺകുട്ടികൾ ആണ് ഹേ നാളത്തെ "ലേഡി " ഡോക്ടർമാർ ആയി മാറുന്നത്!
മേൽപറഞ്ഞ എം ബി ബി എസ് പെൺകുട്ടികൾ പത്ത് മണിയ്ക്ക് ശേഷം നടക്കുന്ന പ്രസവവും, അടിയന്തര ശസ്ത്രക്രിയകളും മറ്റും "ഞങ്ങൾ സ്ത്രീകളാണ്.നേരം വെളുക്കട്ടെ, നാളെ നോക്കാം" എന്ന് പറഞ്ഞ് കൈയൊഴിയണം എന്നാണോ ഈ തെറി കമൻ്റ് ഇടുന്ന മഹാന്മാരുടെയും മഹതികളുടെയും ഒക്കെ വാദം? ഇതേ മാന്യവ്യക്തികൾക്ക് മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ പാതിരാത്രിയ്ക്ക് ആൺ ഹൗസ് സർജനെ കണ്ടാൽ കുരു പൊട്ടും എന്നതിൽ തർക്കമില്ല. കാരണം ഇവരെ ഒക്കെ സംബന്ധിച്ച് സ്ത്രീയ്ക്കും പുരുഷനും ഇടയിൽ ഒരൊറ്റ ബന്ധമെ ഉള്ളു . ഉറക്കവും ഭക്ഷണവും ക്ഷീണവും എന്ന് വേണ്ട കുടുംബത്തിൽ നടക്കുന്ന സർവ്വ ആഘോഷങ്ങളും അവധികളും വരെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാറ്റിവച്ച് സ്വന്തം ആൺ സഹപ്രവർത്തകരെ പോലെ തന്നെ നല്ല ഭംഗിയായി മെഡിക്കൽ കോളേജിൽ പണി എടുത്തിട്ട് തന്നെയാണ് ഓരോ "ലേഡി "യും ഡോക്ടർ ആകുന്നത്. ചെയ്യുന്ന ജോലിയെ ആദരിച്ചില്ലെങ്കിലും അവരെ അധിക്ഷേപിക്കാതെ ഇരിക്കാനുള്ള മര്യാദ കാണിക്കുക!