sensex

 സെൻസെക്‌സ് എക്കാലത്തെയും ഉയരത്തിൽ  നിലമെച്ചപ്പെടുത്തി രൂപ

കൊച്ചി: നിക്ഷേപകർ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടാൻ മത്സരിച്ചതോടെ സെൻസെക്‌സ് ഇന്നലെ കുതിച്ചുകയറിയത് പുതിയ ഉയരത്തിലേക്ക്. ഒരുവേള 900 പോയിന്റിനടുത്ത് മുന്നേറി എക്കാലത്തെയും ഉയരമായ 62,412വരെയെത്തിയ സെൻസെക്‌സ്, വ്യാപാരാന്ത്യമുള്ളത് 762 പോയിന്റ് നേട്ടവുമായി 62,272ലാണ്. ഒരുവേള 18,500 കടന്ന നിഫ്‌റ്റി 216 പോയിന്റ് വർദ്ധിച്ച് 18,484ലുമാണുള്ളത്.

1.5 മുതൽ 2.7 ശതമാനം വരെ നേട്ടമുണ്ടാക്കിയ ഇൻഫോസിസ്, വിപ്രോ, പവർഗ്രിഡ്, ടെക്‌ മഹീന്ദ്ര, എച്ച്.സി.എൽ., ടി.സി.എസ്., എച്ച്.ഡി.എഫ്.സി., സൺഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. കോട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടാറ്റാ സ്‌റ്റീൽ എന്നിവയ്ക്ക് നേട്ടത്തിന്റെ വണ്ടി കിട്ടിയില്ല!

നേട്ടത്തിന് പിന്നിൽ

 നാണയപ്പെരുപ്പം കുറയുന്നതിനാൽ പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ ആക്കം അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉൾപ്പെടെ കുറയ്ക്കുമെന്ന വിലയിരുത്തൽ.

 വിദേശ ഓഹരിവിപണികളുടെ നേട്ടം.

 കുറയുന്ന ക്രൂഡോയിൽ വില. ബ്രെന്റ് ക്രൂഡ് വില 85 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ ക്രൂഡ് വില 77.7 ഡോളറിലേക്കും താഴ്‌ന്നു.

 രൂപയുടെ തിരിച്ചുകയറ്റം.

കരകയറി രൂപയും

ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത് 30 പൈസ നേട്ടവുമായി 81.63ൽ. ഓഹരികളുടെ മുന്നേറ്റം, ക്രൂഡ് വിലത്തകർച്ച എന്നിവയാണ് രൂപയ്ക്ക് കരുത്തായത്.

₹2.25 ലക്ഷം കോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിൽ ഇന്നലെയുണ്ടായ വർദ്ധന 2.25 ലക്ഷം കോടി രൂപ. 283.70 ലക്ഷം കോടി രൂപയായാണ് മൂല്യമുയർന്നത്.