
അൽ ജനൂബ്: ലോകകപ്പ് ഫുട്ബാൾ റാങ്കിംഗിൽ ഏറെ മുന്നിലുള്ള ടീമുകൾ അട്ടിമറിക്കപ്പെട്ട ഖത്തർ ലോകകപ്പിൽ വിജയത്തുടക്കമിട്ട് സ്വിറ്റ്സർലാൻഡ്. ഗ്രൂപ്പ് ജി മത്സരത്തിൽ മറുപടിയില്ലാത്ത് ഒരു ഗോളിനായിരുന്നു സ്വിറ്റ്സർലാൻഡിന്റെ വിജയം. ഫ്രഞ്ച് ലീഗ് ഒൺ താരമായ 'ബ്രീൽ എംബോളോയുടെ' ഗോളിന്റെ ബലത്തിലാണ് സ്വിസ് പട ഏകപക്ഷീയമായി വിജയമുറപ്പിച്ചത്.
ലോകറാങ്കിംഗിൽ തങ്ങളെക്കാൾ ഏറെ മുന്നിലായ സ്വിറ്റ്സർലാൻഡിന്റെ പ്രതിരോധ നിരയെ കൂസാതെയുള്ള ആക്രമണമായിരുന്നു കാമറൂൺ മത്സരത്തിന്റെ ആദ്യ പകുതിയിൽ കാഴ്ച വെച്ചത്. കാമറൂൺ ഗോൾ മുഖത്തേയ്ക്ക് ഇരച്ചെത്തിപ്പോഴെല്ലാം ഗോൾ കീപ്പർ 'യോൻ സമ്മർ' സ്വിറ്റ്സർലാൻഡിന്റെ രക്ഷകനായി. 'യോൻ സമ്മറിന്റെ' മിന്നൽ സേവുകൾ മൈതാനത്തെ ആരവത്തിലാഴ്ത്തി. ആക്രമണവും പ്രതിരോധവും ആദ്യ പകുതിയിൽ ഒരു പോലെ കാഴ്ച വെച്ച കാമറൂണിന് കളിയുടെ 48-ാം മിനിറ്റിൽ 'സെർദാർ ഷാക്കിറി' കിറു കൃത്യമായി എംബോളയ്ക്ക് നൽകിയ ക്രോസിന് തടയിടാൻ കഴിഞ്ഞില്ല.
എംബോളോ ഗോൾ വല ചലിപ്പിച്ചതോടെ കളിയുടെ ഗതി മാറി. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേയ്ക്ക് പായിക്കാനാകാതെ കളിച്ച സ്വിറ്റ്സർലാൻഡ് രണ്ടാം പകുതിയിൽ കാമറൂണിനെ മികച്ച രീതിയിൽ തന്നെ പ്രതിരോധിച്ചു സമനില ഗോൾ നേടാനായി കാമറൂൺ താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ ഗോൾ വലയിലെത്തിക്കാൻ കഴിയാതെ വന്നതോടെ ലോക ,റാങ്കിംഗിലെ 43-ാം സ്ഥാനക്കാരായ കാമറൂൺ 15-ാം സ്ഥാനക്കാരായ സ്വിറ്റ്സർലാൻഡിനോട് പൊരുതി പരാജയം ഏറ്റുവാങ്ങി.