highcourt

കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ‌്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്നും നിയമപരമായി വിവാഹിതയായ പരാതിക്കാരി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്‌ക്ക് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടാൽ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജ വിവാഹ വാഗ്‌ദാനത്തിന്റെ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ലെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചു.

കൊല്ലം സ്വദേശി ടിനോ തങ്കച്ചൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന യുവതിയും യുവാവും ഫേസ്‌ബുക്കിലൂടെ ഇവിടെവച്ച് പരിചയപ്പെട്ടു. തുടർന്ന് പ്രണയത്തിലായി. ഈ സമയം ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയും ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്‌തു. ഇക്കാര്യങ്ങൾ യുവതി നൽകിയ പരാതിയിലുണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പുനലൂർ പൊലീസിൽ നൽകിയ യുവതിയുടെ പരാതിയിൽ കേസെടുത്തതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള‌ള ലൈംഗികബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈക്കോടതി മുൻ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് കേസിൽ ഹർജിക്കാരനെ കുറ്റ‌വിമുക്തനാക്കിയത്.