
ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം സ്വദേശി തങ്കവേൽ (85) ആണ് സ്വയം തീകൊളുത്തി മരിച്ചത്. തലൈയൂരിലെ ഡി.എം.കെ പാർട്ടി ഓഫീസിനു മുന്നിൽവെച്ചായിരുന്നു തീകൊളുത്തിയത്. ഡി.എം.കെ യുടെ മുൻ കർഷക സംഘടനാ നേതാവ് കൂടിയായിരുന്നു തങ്കവേൽ. രാവിലെ 11ഓടെ ഡി.എം.കെ ഓഫീസിനു മുന്നിൽ വെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്ന ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
തീകൊളുത്തുന്നതിനു മുമ്പായി തങ്കവേൽ ഹിന്ദി ഭാഷയ്ക്കെതിരേ ബാനർ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറിൽ എഴുതിയിരുന്നു. ' ഞങ്ങൾക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ' എന്നാണ് ബാനറിൽ കുറിച്ചിരുന്നത്.