
ഇടുക്കി; പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ കേസെടുക്കില്ല. രാജേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധി വന്നതിന് ശേഷമാകും തുടർ നടപടികൾ. രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു.
മൂന്നാർ ഇക്കാനഗറിൽ എസ് രാജേന്ദ്രന്റെയും ഭാര്യ ലത രാജേന്ദ്രന്റെയും പേരിലുള്ള ഒമ്പത് സെന്റ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സർവേ നമ്പറിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.