
കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനം സ്വദേശി സജിതയുടെ വീട്ടിൽ നിന്നുയർന്ന അതിവിചിത്രമായ പരാതി വാർത്തകളിൽ ഏറെ ചർച്ചയായിരുന്നു. വാട്സ് ആപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നതായിരുന്നു പരാതി. എന്നാൽ ഇതിനു പിന്നിൽ പലരും കരുതിയത് പോലെ ഒരു ഹാക്കർ ആയിരുന്നില്ല. മറിച്ച് അവരുടെ ബന്ധുവായ ഒരു പതിനാലുവയസുകാരൻ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
കുട്ടി എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോളിതാ പതിനാലുകാരൻ തന്നെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്. സജിതയുടെ ഭർത്താവ് ഇവരുമായി വേർപെട്ടാണ് കഴിയുന്നത്. എന്നാൽ കുട്ടികളെ കാണാൻ ഇയാൾ ഇടയ്ക്ക് വീട്ടിലേയ്ക്ക് വരുമെന്നും ഇത് ഇഷ്ടമല്ലാത്തതിനാലാണ് താൻ ഇങ്ങനെ ചെയ്തത് എന്നും കുട്ടി പറഞ്ഞു. അയാളാണ് ഇത് ചെയ്തതെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് കുട്ടി ശ്രമിച്ചത്.
കഴിഞ്ഞ ഏഴ് മാസമായി രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലേയ്ക്ക് വാട്സാപ്പിൽ സന്ദേശം വരുന്നുണ്ടായിരുന്നു. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ സംഭവിക്കും. ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അതും സംഭവിച്ചു. ഇതിനെതിരെ കഴിഞ്ഞ ആഴ്ചയാണ് സജിത പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾത്തന്നെ വീട്ടിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരനെ സംശയിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ സൈബർ സെൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് നിജസ്ഥിതി വെളിവായത്. ഹാളിലിരിക്കുന്ന കുട്ടി തന്നെയാണ് ഇവരെ നേരിട്ട് കണ്ട് വസ്ത്രത്തെ കുറിച്ചും മറ്റും മെസേജ് ഇടുന്നത്. റൂമിലെ ഫാനിനെ നിയന്ത്രിക്കുന്ന ബ്രേക്കർ ഹാളിലുമുണ്ട്. ഇവിടെ നിന്നാണ് കുട്ടി ഇത് ഓണും ഓഫും ആക്കുന്നത്.