liger

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്‌തത് ഏതാണ്ട് 12 മണിക്കൂറോളം. 125 കോടി മുടക്കി നിർമ്മിച്ച 'ലൈഗർ' പരാജയപ്പെട്ടിരുന്നു. ചിത്രത്തിന് ദുബായ് കേന്ദ്രീകരിച്ചടക്കം ചില പണമിടപാടുകൾ നടന്നിരുന്നു ഇതിലടക്കം ചോദ്യം ചെയ്യാനാണ് ഹൈദരാബാദിലെ ഇ‌ഡി ഓഫീസിലേക്ക് നടനെ വിളിച്ചുവരുത്തിയത്. രാവിലെ 8.30ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രിയാണ് അവസാനിച്ചത്.

‌ 'ഇതൊരു അനുഭവമാണ്, ജീവിതമാണ്. ജനപ്രീതി നേടുമ്പോൾ ഇങ്ങനെ ചില കുഴപ്പങ്ങളും പാർശ്വഫലങ്ങളുമുണ്ടാകും. എന്നെ വിളിപ്പിച്ചപ്പോൾ ഞാൻ വന്ന് എന്റെ ഡ്യൂട്ടി ചെയ്‌തു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. ഇനി എന്നെ അവർ വിളിക്കില്ല.' ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന് വിജയ് പറഞ്ഞു.

ലൈഗർ തെലുങ്കിന് പുറമേ ഹിന്ദിയിലടക്കം വിവിധ ഭാഷകളിൽ നിർമ്മിച്ചിരുന്നു. അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണടക്കം ചിത്രത്തിൽ വേഷമിട്ടിരുന്നു. മുൻപ് ചിത്രത്തിന്റെ നിർമ്മാതാവ് ചാർമ്മി കൗറിനെയും പുരി ജഗന്നാഥിനെയും നവംബർ 17ന് ഇ ഡി ചോദ്യം ചെയ്‌തിരുന്നു. ഇതും 12 മണിക്കൂറോളം നീണ്ടു.

സംശയാസ്പദമായ മാർഗങ്ങളിലൂടെയാണ് സിനിമയുടെ ഫണ്ടിംഗ് നടത്തിയതെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് ബക്ക ജഡ്സൺ നൽകിയ പരാതിയിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമം (ഫെമ) ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.